കണ്ണൂർ: സുഗമമായ യാത്രാസൗകര്യം നിലനിർത്തുന്നതിന് എടക്കാട് ടൗണിൽ അടിപ്പാത അനുവദിക്കണമെന്ന ആവശ്യമുയർത്തി എൻ.എച്ച് ആക്ഷൻ കമ്മിറ്റി പ്രതിഷേധത്തിന് അവഗണന.നാനൂറു മീറ്റർ മാറി എടക്കാട് റെയിൽവേ സ്റ്റേഷന് സമീപത്ത് അടിപ്പാത നിർമ്മാണം പുരോഗമിക്കുന്നു.
ഞായറാഴ്ച്ചയും പത്തോളം തൊഴിലാളികൾ രാവിലെ മുതൽ ഇവിടെ പ്രവൃത്തിയിലാണ്.നിലവിലുള്ള ദേശീയപാതയുടെ കിഴക്ക് വശത്തായാണ് നാല് മീറ്റർ ഉയരത്തിലും 28.5 മീറ്റർ നീളത്തിലും അടിപ്പാത നിർമ്മിക്കുന്നത്. 14.25 മീറ്ററിന്റെ രണ്ട് ഭാഗമായാണ് പാത പൂർത്തിയാക്കുക .ആദ്യ ഭാഗം പൂർത്തിയാക്കിയ ശേഷം ഗതാഗതം ഇതുവഴിയാക്കും.തടസം ഒഴിവാക്കാനാണിത്. നിർമ്മാണ സാമഗ്രികളുടെ ലഭ്യത കുറവ് പ്രവൃത്തിയെ ബാധിക്കുന്നുണ്ടെന്നാണ് തൊഴിലാളികൾ പറയുന്നത്. എന്നിരുന്നാലും രണ്ട് മാസത്തിനകം ആദ്യ ഭാഗം പൂർത്തിയാകുമെന്നും തൊഴിലാളികൾ പറഞ്ഞു.
'എടക്കാട് ടൗൺ ഇല്ലാതാകും"
എൻ.എച്ച് ആക്ഷൻ കമ്മിറ്റി എടക്കാട് ടൗണിൽ അടിപ്പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം നടത്തുന്നത്. ടൗണിൽ അടിപ്പാതയില്ലെങ്കിൽ വ്യാപാര സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കു മെന്നാണ് ആക്ഷൻ കമ്മിറ്റിയുടെ നിലപാട്. റെയിൽവേ സ്റ്റേഷനടുത്ത് അടിപ്പാത നിർമ്മാണം തുടങ്ങിയതിനാൽ ഇതിന് സമീപത്തായി മറ്റൊരു അടിപ്പാത കൂടി വരാനുളള സാദ്ധ്യതയുമില്ല. എടക്കാട് ടൗൺ ഒറ്റപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയപാത അതോറിറ്റി ഓഫിസിന് മുൻപിൽ ധർണ നടത്തിയിരുന്നു. ആക്ഷൻ കമ്മിറ്റിയുടെ ആവശ്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രഗതാഗതമന്ത്രി നിതിൻഗഡ്കരിക്ക് കെ.സുധാകരൻ എം.പി കത്ത് നൽകിയിരുന്നു.
നിർദ്ദിഷ്ട ദേശീയപാത യാഥാർത്ഥ്യമായാൽ എടക്കാട് ടൗൺ പൂർണമായും ഒറ്റപ്പെടും. തലശേരി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾക്ക് ഇതുവഴി പോകണമെങ്കിൽ മൂന്ന് കിലോമീറ്റർ ചുറ്റിവളയേണ്ടി വരും. കടമ്പൂർ സ്‌കൂൾ ബസുകളടക്കം നിരവധി വാഹനങ്ങൾക്ക് എടക്കാട് അപ്രാപ്യമാകും.
എല്ലാം ഡൽഹിയിൽ നിന്ന്
ദേശീയ പാതയുടെ അലൈൻമെന്റ് ഡൽഹിയിൽ നിന്നാണ് തീരുമാനിക്കുന്നതെന്നാണ് ദേശീയപാത അതോറിറ്റി അധികൃതരുടെ വിശദീകരണം. തങ്ങൾക്ക് ഈക്കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും അതോറിറ്റി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |