കാസർകോട്: ബദിയടുക്കയിലെ ദന്ത ഡോക്ടർ എസ്.കൃഷ്ണമൂർത്തി കർണ്ണാടകയിലെ കുന്താപുരത്ത് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കർണ്ണാടക ആഭ്യന്തര വകുപ്പ് ഇടപെടും. പിതാവിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരണം എന്നാശ്യപ്പെട്ട് കൃഷ്ണമൂർത്തിയുടെ മകളും ഡോക്ടറുമായ വർഷ കർണ്ണാടക ആഭ്യന്തര വകുപ്പ് മന്ത്രി അരാജ ജ്ഞാനേന്ത്രയെ കണ്ടു പരാതി നൽകി. ഇന്നലെ രാവിലെ മംഗളുരു ഗസ്റ്റ് ഹൗസിൽ എത്തിയാണ് വർഷ മന്ത്രിയെ നേരിൽ കണ്ടുപരാതി പറഞ്ഞത്.
സൂറത്കൽ എം.എൽ.എ ഭാരത് ഷെട്ടി മംഗളുരു എം.എൽ.എ വേദവ്യാസി കാമത്തും സന്നിഹിതരായിരുന്നു. കുന്താപുരം ട്രാക്കിൽ ഛിന്നഭിന്നമായ നിലയിലായിരുന്നു കൃഷ്ണമൂർത്തിയുടെ മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും അപായപ്പെടുത്തിയത് ആണോയെന്ന് സംശയിക്കുന്നതായും ഡോ. വർഷ പരാതിയിൽ പറഞ്ഞിട്ടുണ്ട്. സംഭവം നടന്നത് കർണ്ണാടകയിൽ ആയതിനാൽ അവിടെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. ബി.ജെ.പി കാസർകോട് ജില്ലാ നേതൃത്വവും സംഭവത്തിൽ ഗൗരവമായി ഇടപെടണമെന്നും കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നും കർണ്ണാടക സര്ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചു.
ഒരു സംഘം ഡോക്ടറുടെ ക്ളീനിക്കിൽ അതിക്രമിച്ചു കയറുകയും കൈയേറ്റം ചെയ്യുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് ഡോക്ടർ ബദിയടുക്കയിൽ നിന്ന് സ്കൂട്ടർ എടുത്തുപൊയി കുന്താപുരത്ത് എത്തിയത്.പിന്നീടാണ് മരണം നടന്നത്. സംഭവത്തിൽ ബദിയടുക്ക പൊലീസ് അഞ്ചു പേരെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. അതിനിടെ വർഷയുടെ പരാതി ആഭ്യന്തര മന്ത്രി സംഭവം നടന്ന സ്ഥലത്തെ പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |