ചായ്യോത്ത് : ഷൂട്ടിംഗിന്റെ തിരക്കിലായിരുന്നിട്ടും തന്റെ ജില്ലയുടെ കലോത്സവത്തിൽ പങ്കെടുക്കാതിരിക്കാൻ പറ്റില്ലെന്ന് സിനിമ സീരിയൽ താരം ഉണ്ണിരാജ. സിനിമയിലും ടെലിവിഷനിലും തിരക്കിലാകുന്നതിന് മുമ്പ് കേരളത്തിലങ്ങോളമിങ്ങോളമുള്ള കലോത്സവ പറമ്പുകളിൽ സജീവമായിരുന്നു നടൻ. കേരളത്തിലുടനീള സ്കിറ്റുകളും മറ്റും പഠിപ്പിച്ച് ഉണ്ണി വിജയിപ്പിച്ചെടുത്ത ടീമുകൾ നിരവധിയാണ്.
ഇരുപത്തിയെട്ട് വർഷത്തിന് ശേഷം ആദ്യമായാണ് ഉണ്ണിരാജ പരിശീലിപ്പിച്ച മത്സരം ഇല്ലാത്ത കലോത്സവം നടക്കുന്നത്. ഇതുവരെയുള്ള മുഴുവൻ സ്കൂൾ കലോത്സവത്തിനും ഉണ്ണിരാജ പരിശീലിപ്പിക്കുന്ന കുട്ടികൾ നാടകം, സ്കിറ്റ്, മൈമ തുടങ്ങിയ ഇനങ്ങളുമായി മത്സരത്തിനുണ്ടാകും. എന്നാൽ ഇത്തവണ സിനിമ ഷൂട്ടിംഗ് തിരക്ക് മൂലം കഴിഞ്ഞില്ല. പുതിയ സിനിമയായ 'നദികളിൽ സുന്ദരി യമുന ' ചിത്രീകരണത്തിന് 30 ദിവസം ഡേറ്റ് നൽകി. ടോവിനോയുടെ 'അജയന്റെ രണ്ടാം മോഷണം' തമിഴ് നടൻമാർ അഭിനയിക്കുന്ന 'ജയിലർ ' തുടങ്ങിയ സിനിമയിലും വേഷമുണ്ട്. ജയിലർ സിനിമയിൽ ഇതുവരെ ചെയ്തതിൽ നിന്ന് വ്യത്യസ്തമായ റോളാണെന്ന് ഉണ്ണിരാജ പറഞ്ഞു. 2005 ൽ സംസ്ഥാന കലോത്സവത്തിൽ ഉണ്ണിരാജ പഠിപ്പിച്ച ചായ്യോത്ത് സ്കൂളിലെ കുട്ടികൾക്ക് സ്കിറ്റിൽ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു.
സംസ്ഥാന ടെലിവിഷൻ അവാർഡ് ജേതാവായതിന് പിന്നാലെയാണ് നടൻ കലോത്സവ നഗരിയിൽ എത്തിയത്. ഫോട്ടോയും സെൽഫിയും എടുക്കാനും ഓട്ടോഗ്രാഫ് ഒപ്പിടാനും കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപികമാരും തിരക്കിൽ ആയിരുന്നു. മറിമായം സെറ്റിലേക്ക് ഇന്നലെ തന്നെ ഉണ്ണിരാജ മടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |