മാഹി:സാഹസിക യാത്രകളിലൂടെ ശ്രദ്ധേയയായ മാഹി ചാലക്കര സ്വദേശിനി നാജി നൗഷിയെന്ന മുപ്പത്തിനാലുകാരിയുടെ ജീവിതത്തിൽ കൂട്ടിച്ചേർത്ത് മറ്റൊരു അസുലഭ യാത്രാനുഭവം കൂടി. ഥാർ ജീപ്പിൽ ഖത്തറിന്റെ മണ്ണിലെത്തിയ നാജിക്ക് ഫുട്ബാൾ മിശിഹ ലോകകപ്പ് മുത്തമിടുന്നത് നേരിൽ കാണാനുള്ള അവസരമാണ് ലഭിച്ചത്.
ഒക്ടോബർ 15 നാണ് മാഹിയിൽ നിന്നും മഹീന്ദ്ര ഥാർ ജീപ്പ് തനിയെ ഓടിച്ച് അഞ്ച് മക്കളുടെ മാതാവായ നാജി നൗഷി ഖത്തറിലേക്ക് തിരിച്ചത്. മന്ത്രി ആന്റണി രാജുവായിരുന്നു ഫ്ളാഗ് ഓഫ് ചെയ്തത്. കോയമ്പത്തൂർ വഴി മുംബയിലേക്കും അവിടെ നിന്ന് കപ്പലിൽ ഒമാനിലേക്കുമായിരുന്നു യാത്ര. അവിടെ നിന്ന് റോഡ് വഴി യു.എ.ഇ, ബഹ്‌റൈൻ, കുവൈറ്റ്, സൗദി അറേബ്യ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങൾ താണ്ടിയാണ് ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിലെത്തിയത്. ഡിസംബർ 10 നാണ് ഖത്തറിൽ പ്രവേശിച്ചതെന്ന് അർജന്റീനയുടെയും, മെസ്സിയുടെയും കടുത്ത ആരാധികയായ നൗഷി പറയുന്നു.കേരളത്തിൽ നിന്നുള്ള ഒരു വനിത ജി.സി.സി രാജ്യങ്ങളിലേക്ക് ഒരു ഓവർലാൻഡിംഗ് ട്രിപ്പ് നടത്തുന്നത് ആദ്യമാണെന്നാണ് നൗഷിയുടെ അവകാശവാദം.
പാചകം ചെയ്തും കഴിച്ചുമുള്ള യാത്ര മനോഹരമായിരുന്നുവെന്ന് ഈ വീട്ടമ്മ പറയുന്നു. ടോൾ പ്ലാസകൾക്കും പെട്രോൾ പമ്പുകൾക്കും സമീപം പാർക്ക് ചെയ്ത് വാഹനത്തിൽ തന്നെ ആയിരുന്നു ഉറക്കം. പ്രവാസിയായ നൗഷാദിന്റെ ഭാര്യയായ ഇവർ കുടുംബത്തിന്റെ സമ്പൂർണപിന്തുണയോടെയാണ് ഓരോ യാത്രയും പൂർത്തിയാക്കുന്നത്. ലഡാക്കിലേക്കുള്ള അഖിലേന്ത്യാ യാത്ര ഉൾപ്പെടെ നാല് യാത്രാ പരമ്പരകൾ നാജി നടത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |