കാസർകോട്: അടക്കയ്‌ക്ക് ഇപ്പോഴത്തെ നിലയിലുള്ള മികച്ച വില കുറച്ചുകാലം തുടർന്നേക്കുമെന്ന് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ പുതുതായി ചുമതലയേറ്റ ഡയറക്ടർ ഡോ. കെ. ബാലചന്ദ്ര ഹെബ്ബാർ പറഞ്ഞു. കൂടുതൽ ആവശ്യക്കാരുള്ളതും ഇറക്കുമതി കുറഞ്ഞതും നേട്ടമായെന്ന് ഹെബ്ബാർ പ്രസ്‌ക്ലബിൽ മീറ്റ് ദ പ്രസിൽ പറഞ്ഞു.
അടയ്ക്കയുടെ മൂല്യ വർദ്ധിത ഉത്പന്നങ്ങൾ വികസിപ്പിക്കാനും ഉപയോഗവും ആരോഗ്യവും തമ്മിലുള്ള ബന്ധം ശാസ്‌ത്രീയമായി പഠിക്കാനും സി.പി.സി.ആർ.ഐക്ക് പദ്ധതിയുണ്ട്. കുള്ളൻ കവുങ്ങുകൾ പൂർണതോതിൽ വിജയകരമായി എന്നു പറയാനാവില്ല. എല്ലാതരത്തിലുള്ള മികവും രേഖപ്പെടുത്തിയാൽ മാത്രമെ വൻതോതിൽ കുള്ളൻ തൈ ഉത്പാദിപ്പിക്കൂ. കവുങ്ങിന്റെ ഓല ഉണങ്ങുന്നത് തടയാൻ മരുന്ന് സി.പി.സി.ആർ.ഐ നിർദ്ദേശിച്ചിട്ടുണ്ട്.
ഉണങ്ങിയ കവുങ്ങ് തോട്ടത്തിൽ നിന്ന് മുറിച്ചുമാറ്റേണ്ടത് അത്യാവശ്യമാണ്. കാലവസ്ഥാ വ്യതിയാനം, രോഗ പ്രതിരോധം, വളപ്രയോഗം, ജലസേചനം, തോട്ടങ്ങളിൽ റോബോട്ടിക് ഉപകരണങ്ങളുടെ ഉപയോഗം, ഉത്പന്നങ്ങളുടെ വൈവിദ്ധ്യവത്കരണം തുടങ്ങിയ മേഖലയിലെ ഗവേഷണങ്ങൾ സി.പി.സി.ആർ.ഐയിൽ തുടരുമെന്നും ഡയറക്ടർ പറഞ്ഞു. പ്രിൻസിപ്പൽ സയന്റിസ്‌റ്റ് ഡോ. സി. തമ്പാൻ, ടെക്നിക്കൽ അസിസ്റ്റന്റ് ശ്യാം പ്രസാദ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |