പിഴത്തുക 5 ലക്ഷം
കൊല്ലം: നദികളിൽ നിന്ന് മണൽ വാരുന്നത് പിടികൂടിയാൽ ഇനി പോക്കറ്റ് കാലിയാകും. പിഴത്തുക 25000 രൂപയിൽ നിന്ന് 5 ലക്ഷമായി ഉയർത്തി. നിയമ ഭേദഗതിയിലൂടെയാണ് നദീസംരക്ഷണത്തിനും മണൽവാരൽ നിയന്ത്രണത്തിനും പിഴത്തുക ഉയർത്തിയത്.
ചട്ടലംഘനം തുടരുന്ന ഓരോ ദിവസത്തിനും ആയിരം രൂപയായിരുന്ന അധിക പിഴ 50,000 രൂപയായും ഉയർത്തി. പിടിച്ചെടുക്കുന്ന മണൽ പൊതുമരാമത്ത് വകുപ്പ് വില നിശ്ചയിച്ച് നിർമ്മിതി കേന്ദ്രത്തിനോ, കലവറയ്ക്കോ വിൽക്കുകയാണ് ചെയ്യുന്നത്. നിയമ ഭേദഗതി അനുസരിച്ച് നടപടിക്രമങ്ങൾ പാലിച്ച് സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ മണൽ കൈമാറാം.
നിർമ്മിതി കേന്ദ്രങ്ങളുടെയും കലവറകളുടെയും പ്രവർത്തനം ചുരുങ്ങിയതോടെയാണ് മണൽ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നൽകാൻ അനുമതി നൽകിയത്.
നദികൾ മരണവക്‌ത്രത്തിൽ
മണൽ വാരി നദികളെല്ലാം വലിയ കയങ്ങളായതോടെ വേനലടുക്കുമ്പോഴേക്കും നദികൾ വറ്റി വരളും
നദിയിൽ കുളിക്കാനിറങ്ങുന്നവർ കയമറിയാതെ അപകടത്തിലേക്ക് വഴുതിവീഴും
ജില്ലയിലെ കല്ലട, ഇത്തിക്കര, അച്ചൻകോവിൽ, പള്ളിക്കൽ നദികൾ മരണവക്‌ത്രത്തിൽ
മണൽവാരുന്നവരെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തിയതോടെ മണൽവാരൽ കുറഞ്ഞു
ചില ഒറ്റപ്പെട്ട സ്ഥലങ്ങളിൽ രാത്രിയുടെ മറവിൽ മണൽ കൊള്ള നിർബാധം തുടരുന്നു
എം സാന്റിന് വിലനിയന്ത്രണമില്ല
ആറ്റുമണലിന് പകരം എം സാന്റിലേക്ക് ജനം മാറിയെങ്കിലും ക്രഷർ യൂണിറ്റുകൾ നിയന്ത്രണമില്ലാതെ വില വർദ്ധിപ്പിക്കുകയാണ്. ഇതാണ് ആറ്റുമണലിലേയ്ക്ക് വീണ്ടും തിരിയാൻ പ്രേരിപ്പിക്കുന്നത്. കയൽ മണൽ ആറ്റുമണലെന്ന പേരിൽ വിൽക്കുന്ന സംഘങ്ങളും ജില്ലയിലുണ്ട്.
പകൽ തീരങ്ങളിൽ മണൽ വാരി സ്റ്റോക്ക് ചെയ്ത് രാത്രിയിൽ കടത്തുന്നത് തുടരുകയാണ്. നദികളെ സംരക്ഷിക്കാനാണ് പിഴത്തുക വലിയതോതിൽ വർദ്ധിപ്പിച്ചത്.
അനിൽ കുമാർ
റെവന്യൂ ഉദ്യോഗസ്ഥൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |