രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക്
കൊല്ലം: ജനവിരുദ്ധ ബഡ്‌ജറ്റിനെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്‌ടറേറ്റിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പൊലീസുമായുള്ള പിടിവലിക്കിടയിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി റിനോഷാ, മുൻ ജില്ലാ സെക്രട്ടറി ഷെഫീക്ക് ചെന്താപ്പൂര് എന്നിവർക്ക് പരിക്കേറ്രു.
ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിന്ന് പ്രകടനമായെത്തിയ പ്രവർത്തകർ
കളക്ടറേറ്റ് കവാടത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡ് തള്ളിയിട്ടു. ഇതോടെ പൊലീസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കി. നിരവധി പ്രവർത്തകരെ വലിച്ചിഴച്ച് പൊലീസ് ബസിനുള്ളിൽ കയറ്റി. ഇവരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ ബസിന് മുന്നിൽ പ്രതിഷേധിച്ചു. ഏറെ നേരം നീണ്ട തർക്കത്തിനൊടുവിൽ പൊലീസ് കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചു. തുടർന്ന് കളക്ടറേറ്റ് കവാടത്തിന് മുന്നിൽ ധർണ നടത്തുകയായിരുന്നു.
എൽ.ഡി.എഫ് ഭരണത്തിൽ
നികുതി ഭീകരത
എൽ.ഡി.എഫ് സർക്കാരിന് ധൂർത്തടിക്കാൻ ജനങ്ങൾക്ക് മേൽ നികുതി ഭീകരത അടിച്ചേൽപ്പിക്കുകയാണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് മുൻമന്ത്രി വി.എസ്.ശിവകുമാർ പറഞ്ഞു.
ജനങ്ങൾക്ക് മേൽ ഇന്ധന സെസ് ചുമത്തി പ്രതിവർഷം 750 കോടി രൂപ അധികം നേടാമെന്ന പിണറായിയുടെ തീരുമാനം കണ്ണിൽ ചോരയില്ലാത്തതാണ്. സർക്കാരിന്റെയും ധനകാര്യ വകുപ്പിന്റെയും ഗുരുതര വീഴ്ചകൾക്ക് ജനങ്ങളെ അധിക നികുതി ചുമത്തി കൊല്ലാക്കൊല ചെയ്യുകയാണെന്നും കുടിവെള്ളത്തിന് പോലും വില വർദ്ധിപ്പിച്ച് ശിക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു.
നേതാക്കളായ ബിന്ദുകൃഷ്ണ, എ. ഷാനവാസ്ഖാൻ, എഴുകോൺ നാരായണൻ, പി. ജർമ്മിയാസ്, സൈമൺ അലക്‌സ്, സൂരജ് രവി, തൊടിയൂർ രാമചന്ദ്രൻ, നടുക്കുന്നിൽ വിജയൻ, കെ.സുരേഷ്ബാബു, ബിന്ദുജയൻ, ചിറ്റുമൂല നാസർ, അഡ്വ. എസ്.ഷേണാജി, വിപിനചന്ദ്രൻ, എൻ.ഉണ്ണിക്കൃഷ്ണൻ, സി.ആർ.നജീബ്, ആർ.രാജശേഖരൻ, നെടുങ്ങോലം രഘു, ആർ.അരുൺരാജ്, ബിജു ലൂക്കോസ്, യു.വഹീദ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |