കൊല്ലം: കളക്ടറേറ്റിൽ ഏഴിടങ്ങളിൽ ബോംബ് പൊട്ടുമെന്ന് കളക്ടർക്ക് ഭീഷണി കത്ത് അയച്ച കേസിൽ പിടിയിലായ സാജൻ ക്രിസ്റ്റഫറിന്റെ മാതാവ് തൃക്കടവൂർ വില്ലേജിൽ മതിലിൽ ചേരിയിൽ പുത്തൻപുര സാജൻ വില്ലയിൽ കൊച്ചുത്രേസ്യയെ (62) വ്യാജ സമൻസ് അയച്ച കേസിൽ അറസ്റ്റ് ചെയ്തു.
പ്രണയം തോന്നിയ കോടതി ജീവനക്കാരിയെ കാണുന്നതിന് തന്റെ പേരിൽ തന്നെ സാജൻ ക്രിസ്റ്റഫർ തയ്യാറാക്കിയ വ്യാജ സമൻസ് ബിഷപ്പ് ജെറോം നഗറിലെ പോസ്റ്റ് ബോക്സിൽ കൊച്ചുത്രേസ്യ പോസ്റ്റ് ചെയ്ത് കുറ്റകൃത്യത്തിന് കൂട്ടുനിൽക്കുകയായിരുന്നു.
ദുരൂഹത കഥ ഇങ്ങനെ
2014ൽ സാജനും സുഹൃത്തായ അമൽജോൺസനും ചേർന്ന് അമൽജോൺസന്റെ കാമുകിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ഈ കേസിൽ വിചാരണ നടക്കുകയാണ്. വിചാരണയ്ക്ക് വരുന്നതിനിടയിൽ കൊല്ലത്തെ ഒരു കോടതി ജീവനക്കാരിയോട് സാജൻ ക്രിസ്റ്റഫറിന് പ്രണയം തോന്നി. ഈ ജീവനക്കാരിയെ കണ്ട് ഇടപഴകുന്നതിനായാണ് കോടതിയുടെ പേരിൽ വ്യാജ സമൻസ് തയ്യാറാക്കി സ്വന്തം വിലാസത്തിലേക്ക് അയച്ചത്.
കഴിഞ്ഞമാസം നവംബറിലാണ് പോസ്റ്റലായി ലഭിച്ച രേഖകൾ സഹിതം താൻ തന്നെ തയ്യാറാക്കിയ സമൻസുമായി സാജൻ ക്രിസ്റ്റഫർ കോടതി ജീവനക്കാരിയെ സമീപിച്ചത്. കത്ത് വ്യാജമാണെന്ന് മനസിലായ ജീവനക്കാരി ജഡ്ജിക്ക് കൈമാറി. കേസിൽ വെസ്റ്റ് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. സ്വന്തം പേരിൽ വ്യാജ സമൻസ് അയയ്ക്കാൻ സാദ്ധ്യതയില്ലെന്ന സംശയത്തിൽ സാജൻ ക്രിസ്റ്റഫറിനെ കാര്യമായി ചോദ്യം ചെയ്തിരുന്നില്ല. കഴിഞ്ഞ ദിവസം കളക്ടർക്ക് വ്യാജ ബോംബ് ഭീഷണി കത്ത് അയച്ച കേസുമായി ബന്ധപ്പെട്ട് സാജൻ ക്രിസ്റ്റഫറിന്റെ ഫോൺ പരിശോധിച്ചപ്പോൾ ഈ സമൻസിന്റെ പകർപ്പും കണ്ടെടുത്തത്.
വഴിയിൽ കണ്ടവനെ കുരുക്കാൻ ശ്രമം
കളക്ടർക്കും ജഡ്ജിമാർക്കും താൻ എഴുതിയ വ്യാജ കത്തുകൾ ജിൻസൺ പോൾ എന്ന യുവാവിന്റെ തലയിലാക്കാൻ ആദ്യഘട്ടം മുതൽ ബോധപൂർവമായ നീക്കം സാജൻ ക്രിസ്റ്റഫർ നടത്തിയിരുന്നു.
വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട് 2016ൽ പ്രതിയും മാതാവും കോടതിയിൽ വന്നപ്പോൾ ജിൻസൺ പോൾ എന്ന യുവാവിനെ കണ്ടുമുട്ടി. അന്ന് തനിക്ക് എഴുതാൻ അറിയില്ലെന്ന് പറഞ്ഞ് ജിൻസൺ പോളിനെക്കൊണ്ട് ഒരു അപേക്ഷ എഴുതി വാങ്ങി. പിന്നീട് ഈ കൈയക്ഷരം അനുകരിച്ചാണ് 2016ൽ തുയ്യം പള്ളിയിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഇസ്ലാമിക് സ്റ്റേറ്റിന്റെ പേരിലുള്ള വ്യാജ ഭീഷണി കത്ത് അയച്ചത്. തുടർന്നുള്ള ഭീഷണി കത്തുകളും ഇതേ കൈയക്ഷരത്തിൽ തന്നെയായിരുന്നു. സാജന്റെ വീട്ടിൽ നിന്ന് തന്നെയും അമ്മയെയും ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്തുകളും കണ്ടെടുത്തു. പല കത്തുകളുടെയും അവസാനത്തിൽ ജിൻസൺ പോളിന്റെ ചുരുക്കപ്പേരായി ജെ.പി എന്നും എഴുതിയിരുന്നു. കോടതി ജീവനക്കാരിയുടെ പേരുമായി ബന്ധപ്പെടുത്തിയാണ് 'റെ" എന്ന് കളക്ടർക്ക് അയച്ച ഭീഷണി കത്തിൽ എഴുതിയിരുന്നത്.
അതിബുദ്ധി കുരുക്കായി
എന്നെങ്കിലും പിടിക്കപ്പെട്ടാൽ എല്ലാം ജിൻസൺ പോളിന്റെ തലയിൽ കെട്ടിവയ്ക്കുകയായിരുന്നു സാജൻ ക്രിസ്റ്റഫറിന്റെ ലക്ഷ്യം. ഇതിന് മുന്നോടിയായി ഭീഷണി കത്ത് അയയ്ക്കുന്ന ആളിനെക്കുറിച്ച് വിവരം നൽകാമെന്ന് പറഞ്ഞ് ജിൻസൺ പോളിന്റെ വിലാസം സഹിതം മജിസ്ട്രേറ്റിന് മറ്റൊരു കത്തും സാജൻ ക്രിസ്റ്റഫർ അടുത്തിടെ അയച്ചിരുന്നു. 2016ൽ കണ്ടുമുട്ടിയപ്പോൾ ജിൻസൺ പോളിന്റെ കാറിന്റെ നമ്പർ സാജൻ മനസിൽ കുറിച്ചു. പിന്നീട് മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റിൽ നിന്ന് വിലാസം കണ്ടെടുത്തു. ഈ കത്ത് സാജൻ ക്രിസ്റ്റഫറിന് കുരുക്കായി മാറി. കളക്ടറേറ്റിലെ കത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിൽ ജിൻസൺ പോളിനെ ചോദ്യം ചെയ്തപ്പോൾ പണ്ട് സാജൻ ക്രിസ്റ്റഫറിന് അപേക്ഷ എഴുതിക്കൊടുത്ത കാര്യം വെളിപ്പെട്ടു.
സാജന്റെ വീട്ടിൽ നിന്ന് ഏഴ് മൊബൈൽ ഫോണുകളും മെമ്മറി കാർഡുകളും പെൻഡ്രൈവുകളും ഹാർഡ് ഡിസ്‌കുകളും അമ്പതോളം ഭീഷണി കത്തുകളും വീട്ടിൽ നിന്ന് കണ്ടെടുത്തു. കൊല്ലം എ.സി.പി അഭിലാഷിന്റെ നേതൃത്വത്തിൽ കൊല്ലം വെസ്റ്റ് സി.ഐ ഷെഫീഖ്, കൺട്രോൾ റൂം സി.ഐ ജോസ്, എസ്.ഐ അനീഷ്, ദീപു, ജ്യോതിഷ് കുമാർ, ഷെമീർ, ബിനു, ജലജ, രമ, ബിന്ദു, സുമ തുടങ്ങിയ സംഘമാണ് പ്രതികളെ കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |