കൊല്ലം: കൊച്ചുപിലാംമൂട് - പളളിത്തോട്ടം റോഡ് തകർന്ന് വാഹന യാത്ര ദുഷ്‌കരമായിട്ടും അധികൃതർക്ക് കുലുക്കമില്ല. റോഡിന്റെ പുനരുദ്ധാരണം നടത്തി സഞ്ചാരയോഗ്യമാക്കാനുള്ള നടപടികൾ എങ്ങുമെത്തിയില്ല. റോഡ് പുനരുദ്ധാരണത്തിന് മഴ തടസമെന്നാണ് അടുത്ത കാലം വരെ അധികൃതർ പറഞ്ഞത്. മഴമാറി വേനലെത്തിയിട്ടും റോഡ് നവീകരിച്ച് ഗതാഗതം സുഗമമാക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു നീക്കവും ഉണ്ടാകുന്നില്ലെന്ന പരാതിയിലാണ് നാട്ടുകാർ.
അടുത്തിടെ പൂർത്തിയായ ഓട നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് റോഡിന്റെ നാശത്തിന് കാരണമായത്. ഓടനിറഞ്ഞുണ്ടായ വെളളക്കെട്ട് മുലമാണ് റോഡ് തകർന്നത്. പള്ളിത്തോട്ടം തോപ്പുപള്ളിക്ക് സമീപം റോഡിൽ കുഴികൾ നിറഞ്ഞിട്ട് മാസങ്ങളായി. മഴക്കാലത്ത് കുഴിയിൽ വെളളം നിറഞ്ഞ് ഇതുവഴി യാത്ര ചെയ്യാനാവാത്ത സ്ഥിതിയായിരുന്നു. വേനൽ കടുത്തതോടെ പൊടിശല്ല്യവും രൂക്ഷമാണ്. ഇരുചക്ര വാഹനങ്ങളാണ് ഇവിടെ കൂടുതലായും അപകടത്തിൽ പെടുന്നത്.
റോഡിന് ശാപമായ ഓട നിർമ്മാണം
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കോർപ്പറേഷൻ നിർമ്മിച്ച ഓടയാണ് റോഡിന് ശാപമായത്. ഇൻഫന്റ് ജീസസ് സ്കൂൾ ജംഗ്ഷനിൽ നിന്നാരംഭിച്ച് കൊല്ലം തോട്ടിൽ അവസാനിക്കുന്ന നിലവിലെ ഓടയുടെ ആഴവും നീളവും കൂട്ടി കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തുന്നതായിരുന്നു പദ്ധതി. നിർമ്മാണത്തിലുണ്ടായ പിഴവ് കാരണം വെള്ളമൊഴുക്ക് തടസപ്പെട്ടു. കൊല്ലം തോട്ടിലേക്ക് ഒഴുകേണ്ട മലിനജലം എതിർ ദിശയിലേക്ക് ഒഴുകി ഓട കവിഞ്ഞ് റോഡിൽ കെട്ടിനിൽക്കുന്ന അവസ്ഥയായി. സമീപവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ വെള്ളക്കെട്ടുളള ഭാഗത്ത് കിണർ നിർമ്മിച്ച് അതിലേക്ക് വെള്ളമൊഴുക്കി താത്കാലിക പരിഹാരം കണ്ടു. മഴ ശക്തമായതോടെ ഓടയിലെ വെളളം വീണ്ടും കവിഞ്ഞൊഴുകി റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുകയായിരുന്നു.
..............................................
നഗരത്തിലെ തിരക്കേറിയ റോഡ്.
നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരും ആശ്രയിക്കുന്ന പാതയാണ് കൊച്ചുപിലാംമൂട് - പളളിത്തോട്ടം റോഡ്. ബീച്ച്, കളക്ടറേറ്റ്, പോർട്ട് എന്നിവയെ ബന്ധിപ്പിക്കുന്നു.റോഡിലെ കുഴിയിൽ വീണ് അപകടങ്ങൾ പതിവാകുകയാണ്.
...........................................
ഒരു വർഷത്തിലേറെയായി തകർന്നു കിടക്കുകയാണ് പളളിത്തോട്ടം റോഡ്. റോഡിലെ കുഴികൾ കാരണം യാത്ര ദുരിതപൂർണമാണ്. റോഡ് പുനരുദ്ധരിക്കാൻ സർക്കാർ നടപടിയെടുക്കണം.
ഓട്ടോറിക്ഷാ ഡ്രൈവർമാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |