ഓച്ചിറ : യുവാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അഞ്ച് മാസങ്ങൾക്ക് ശേഷം വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവെ മുംബയ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായി. കായംകുളം കൊറ്റുകുളങ്ങര ചാരുംമൂട്ടിൽ ഷിയാസ് (24) ആണ് ഓച്ചിറ പൊലീസിന്റെ പിടിയിലായത്. സംസ്ഥാനത്തിന് പുറത്തെ പല സ്ഥലങ്ങളിലായി പ്രതി ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു.
2022 സെപ്റ്റംബർ 17ന് രാത്രി 9.30 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. കായംകുളം കേന്ദ്രമാക്കി സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിവന്നിരുന്ന നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വരിക്കപ്പള്ളി ഷാൻ എന്ന് വിളിക്കുന്ന ഷാനിന്റെ നേതൃത്വത്തിലുള്ള സംഘവും, ഓച്ചിറ സ്വദേശിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ പങ്കജിന്റെ നേതൃത്വത്തിലുള്ള സംഘവും ഏറെ നാളുകളായി ശത്രുതയിലായിരുന്നു. ഷാനിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം, ഓച്ചിറ പരബ്രഹ്മ പെട്രോളിയം പമ്പിനു മുന്നിൽ വച്ച് പങ്കജിനെയും സംഘത്തെയും ആക്രമിച്ചു. ഇതിൽ പങ്കജിനും സുഹൃത്ത് അനന്തുവിനും ഗുരുതര പരിക്കേൽക്കുകയും അനന്തു ദീർഘനാൾ ആശുപത്രിയിൽ ചികിത്സയിലുമായിരുന്നു. ഒളിവിൽ പോയ മറ്റു മൂന്നു പ്രതികളെയും വിവിധ ഭാഗങ്ങളിൽ നിന്ന് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തു. രണ്ടാം പ്രതിയായ ഷിയാസിനായി കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതിനെ തുടർന്നാണ് മുംബയ് വിമാനത്താവളം വഴി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ എമിഗ്രേഷൻ അധികൃതർ തടഞ്ഞുവച്ചത്. കരുനാഗപ്പള്ളി എ.സി.പി വി.എസ്. പ്രദീപ് കുമാറിന്റെ നിർദ്ദേശപ്രകാരം ഓച്ചിറ പൊലീസ് മുംബയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വരിക്കപ്പള്ളി ഷാനിന്റെ സഹോദരനാണ് ഷിയാസ്. ഓച്ചിറ പൊലീസ് ഇൻസ്പെക്ടർ എ.നിസാമുദ്ദീന്റെ നേതൃത്വത്തിൽ എസ്.ഐ നിയാസ്, എ.എസ്.ഐ സുനിൽ, സിവിൽ പൊലീസ് ഓഫീസർ വിനോദ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |