കൊല്ലം: യുവമോർച്ച സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ വിവാഹിതയായ ബി.ജെ.പി പ്രവർത്തകയെ ഉപയോഗിച്ച് പെൺവാണിഭം നടത്തിയതായി പരാതി. ബി.ജെ.പി പ്രവർത്തകയുമൊത്തുള്ള അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും ഭർത്താവിന് അയച്ചുകൊടുത്ത് യുവമോർച്ച നേതാക്കൾ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതായും കൊല്ലം ഈസ്റ്റ് സ്റ്റേഷനിൽ പരാതി ലഭിച്ചു.
ബി.ജെ.പി പ്രവർത്തകയുടെ ഭർത്താവിന്റെ പരാതി ഇങ്ങനെ: പാർട്ടി പ്രവർത്തനത്തിനിടയിൽ സൗഹൃദം സ്ഥാപിച്ചാണ് യുവമോർച്ച മുൻ ജില്ലാ ഭാരവാഹികൾ കൂടിയായ നേതാക്കൾ തന്റെ ഭാര്യയെ വലയിലാക്കിയത്. യുവമോർച്ച നേതാക്കളുടെ സുഹൃത്തായ യുവാവ് തന്റെ ഭാര്യയെ പ്രണയം നടിച്ച് വശത്താക്കി. രണ്ടാഴ്ച മുമ്പ് തന്റെ ഭാര്യയുമായി യുവമോർച്ച നേതാക്കൾ മൂന്നാറിൽ പോയി ഹോട്ടലിൽ രണ്ട് ദിവസം തങ്ങി. അവിടെ വച്ച് പകർത്തിയ അശ്ലീല ചിത്രങ്ങളിൽ ചിലത് തനിക്ക് അയച്ചുതന്നുവെന്നും അഞ്ച് ലക്ഷം രൂപ നൽകിയില്ലെങ്കിൽ വീഡിയോ ദൃശ്യങ്ങൾ നവമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും പറഞ്ഞു. പലപ്പോഴായി വിദേശത്തായിരുന്ന തന്റെ കൈയിൽ നിന്ന് ഭാര്യയെ ഉപയോഗിച്ച് ലക്ഷങ്ങൾ ചോർത്തിയെടുത്തു. പാർട്ടി പരിപാടിയെന്ന് തന്നെ വിശ്വസിപ്പിച്ച് ഭാര്യയെ പലയിടങ്ങളിലേക്ക് കൊണ്ടുപോയി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ബി.ജെ.പി പ്രവർത്തകയുടെ ഭർത്താവ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റിനും പരാതി നൽകി.
അശ്ലീല ദൃശ്യങ്ങൾ വാട്സ്ആപ്പിൽ ലഭിച്ചതോടെ ഏതാനും ദിവസം മുമ്പ് ബി.ജെ.പി പ്രവർത്തകയുടെ ഭർത്താവ് വിദേശത്ത് നിന്ന് മടങ്ങിയെത്തി. യുവമോർച്ച നേതാക്കളുമായുള്ള ബന്ധത്തെച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം അടിപിടിയായി. തന്നെ ക്രൂരമായി മർദ്ദിച്ചെന്ന് കാട്ടി ബി.ജെ.പി പ്രവർത്തക ഭർത്താവിനെതിരെയും പരാതി നൽകി. രണ്ട് പരാതികളിലും അന്വേഷണം നടന്നുവരികയാണെന്ന് കൊല്ലം ഈസ്റ്റ് എസ്.എച്ച്.ഒ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |