കൊല്ലം: ദേശീയപാതയിലെ നീണ്ടകര പാലത്തിൽ ചരക്ക് ലോറി ഡീസൽ തീർന്ന് നിന്നുപോയതോടെ ഗതാഗതം കുരുങ്ങിയത് അഞ്ചു മണിക്കൂറോളം. ആലപ്പുഴ ഭാഗത്തു നിന്ന് തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന, കരുനാഗപ്പള്ളി ആസ്ഥാനമായുള്ള സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയുടെ ലോറി ഇന്നലെ രാവിലെ എട്ടോടെയാണ് പാലത്തിൽ കുടുങ്ങിയത്. ഒന്നര മണിക്കൂറിനു ശേഷം ലോറി പൊലീസിന്റെ നേതൃത്വത്തിൽ കെട്ടിവലിച്ചു നീക്കിയെങ്കിലും ഒരു മണിയോളമായപ്പോഴാണ് ഗതാഗതം സുഗമമായത് .
ബ്രേക്കിംഗ് സംവിധാനം ബ്ലോക്ക് ആയതിനാൽ വാഹനം തള്ളിനീക്കാൻ ആദ്യം നടത്തിയ ശ്രമം പരാജയപ്പെട്ടു. ദേശീയപാതയിലൂടെ കൊല്ലം നഗരത്തിൽ നിന്ന് പുറത്തേക്കുള്ള ഏക മാർഗം ആയതിനാൽ നൂറുകണക്കിന് വാഹനങ്ങളാണ് പെട്ടുപോയത്. സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തിയാണ് വാഹനം പാലത്തിൽ നിന്ന് കെട്ടിവലിച്ചു മാറ്റിയത്.
കരുനാഗപ്പള്ളിയിലേക്കും തിരികെ കൊല്ലത്തേക്കുമുള്ള കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ പാലത്തിനിരുവശവും സർവീസ് അവസാനിപ്പിച്ചു. വിദ്യാർത്ഥികൾ അടക്കമുള്ളവരുടെ യാത്ര മുടങ്ങി. ശങ്കരമംഗലം വഴി പത്തനംതിട്ടയ്ക്കുള്ള കെ.എസ്.ആർ.ടി.സി ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ അഞ്ചാലുംമൂട്, കുണ്ടറ വഴിയാണ് സർവീസ് നടത്തിയത്. രാവിലെ 8നും 10നുമിടയിലുള്ള സർവീസുകളിൽ മിക്കതും റദ്ദാക്കി. കൊല്ലം, കരുനാഗപ്പള്ളി എ.സി.പിമാരുടെ നേതൃത്വത്തിൽ അഞ്ചാലുംമൂട്, ശക്തികുളങ്ങര, കൊല്ലം ഈസ്റ്റ്, വെസ്റ്റ്, ചവറ, കരുനാഗപ്പള്ളി, നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള വൻ പൊലീസ് സന്നാഹത്തിന്റെ സഹായത്തോടെയാണ് ഗതാഗതം പൂർവ സ്ഥിതിയിലാക്കിയത്.
പാലം 425 മീറ്റർ, ബദൽ 50 കിലോമീറ്റർ!
നീണ്ടകര ഹാർബറിനോടു ചേർന്ന് അഷ്ടമുടിക്കായൽ കടലിലേക്കു ചേരുന്ന ഭാഗത്തെ ഈ പാലത്തിന് 425 മീറ്ററാണ് നീളം. പാലത്തിൽ കരുക്കുണ്ടായാൽ മറുകരയെത്തണമെന്നിൽ 40-50 കിലോമീറ്ററോളം ചുറ്റിത്തിരിയണം! പാലത്തിന് സമാന്തരമായി മറ്റൊരു പാത വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
ദേശീയപാത 66 ആറുവരി ആക്കുന്നതോടെ പ്രശ്നങ്ങൾക്ക് പരിഹാരമാകും. നീണ്ടകരയിൽ രണ്ടു പാലങ്ങൾ പാതയുടെ വികസനത്തിന്റെ ഭാഗമായി നിർമ്മിക്കും. രണ്ടു വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാകും
ഡോ. സുജിത്ത് വിജയൻപിളള എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |