കൊല്ലം: ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് പഞ്ചായത്ത് വാർഡുകളിലും യു.ഡി.എഫ് വിജയിച്ചു. തേവലക്കര പഞ്ചായത്തിലെ നടുവിലക്കര വാർഡ് ബി.ജെ.പിയിൽ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. ചിതറ ഗ്രാമപഞ്ചായത്തിലെ സത്യമംഗലം കോൺഗ്രസ് നിലനിറുത്തി.
2015ൽ എൽ.ഡി.എഫാണ് തേവലക്കരയിൽ വിജയിച്ചത്. 2020ൽ 168 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ബി.ജെ.പി സ്ഥാനാർത്ഥി മനോജ് കുമാർ അട്ടിമറി വിജയം നേടി. അദ്ദേഹം വിദേശത്ത് പോയതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ആർ.എസ്.പി സ്ഥാനാർത്ഥിയായ പ്രദീപ്കുമാർ 821 വോട്ട് നേടിയാണ് വിജയിച്ചത്. 504 വോട്ട് നേടി സി.പി.എം സ്ഥാനാർത്ഥി കല്ലുമന രാജീവൻപിള്ള രണ്ടാം സ്ഥാനത്തെത്തിയപ്പോൾ 249 വോട്ടുമായി ബി.ജെ.പി സ്ഥാനാർത്ഥി സി. രാജീവ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ചിതറയിലെ സത്യമംഗലം വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ എസ്. ആശ 425 വോട്ട് നേടിയാണ് സീറ്റ് നിലനിറുത്തിയത്. 411 വോട്ടുമായി സി.പി.എം സ്ഥാനാർത്ഥി സിന്ധുകല പ്രശാന്ത് രണ്ടാമതെത്തി. ബി.ജെ.പി സ്ഥാനാർത്ഥി ഗോപിക രജീഷിന് 44 വോട്ട് മാത്രമാണ് ലഭിച്ചത്. 2020 ൽ വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ജോലി ലഭിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |