# ഇടപെടൽ 'കേരളകൗമുദി' വാർത്തകളെത്തുടർന്ന്
കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലാ ആയുർവേദ ആശുപത്രിയിൽ സിദ്ധ വിഭാഗം ആരംഭിക്കുന്നു. അടുത്ത വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചികിത്സ ആരംഭിക്കാനാണ് ശ്രമം. ഏതൊക്കെ ചികിത്സകളും പദ്ധതികളും നടപ്പാക്കണമെന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ തീരുമാനമുണ്ടാവും. സിദ്ധ ചികിത്സയെ സർക്കാർ അവഗണിക്കുന്നതു സംബന്ധിച്ച് 'കേരളകൗമുദി' പ്രസിദ്ധീകരിച്ച വാർത്തകളുടെ അടിസ്ഥാനത്തിലാണ് ജില്ലാ പഞ്ചായത്തിന്റെ പുതിയ ചുവടുവയ്പ്.
സംസ്ഥാനത്ത് കൊല്ലം ഉൾപ്പെടെ നാലു ജില്ലകളൊഴികെ ജില്ല ആയുർവേദ ആശുപത്രികളിൽ സിദ്ധ ചികിത്സ ലഭ്യമാണ്. ജില്ലയിൽ സംസ്ഥാന സർക്കാരിന്റെയും ദേശീയ ആയുഷ് മിഷന്റെയും കീഴിൽ ഓരോന്നും ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ മൂന്നും ഡിസ്പെൻസറികൾ മാത്രമാണ് നിലവിലുള്ളത്. ഇവിടങ്ങളിലൊന്നും കിടത്തി ചികിത്സ സൗകര്യമില്ലാത്തതും ഫണ്ടുകളുടെ കുറവും കാരണം സിദ്ധ ചികിത്സയുടെ പ്രയോജനം കൂടുതൽ പേരിലേക്ക് എത്തുന്നില്ല. മറ്റുള്ള ജില്ലകളിൽ നടപ്പാക്കിയ അതേ മാതൃകയിൽ ജില്ലാ ആശുപത്രിയിലും സിദ്ധ വിഭാഗത്തിന്റെ ജനറൽ ഒ.പി പ്രവർത്തനം ആരംഭിക്കുന്നതോടെ സർക്കാർ പദ്ധതികളും വിജയകരമായി നടപ്പാക്കാനാവും.
# പല വഴികളിലൂടെ ഫണ്ടുകൾ
സിദ്ധ ചികിത്സയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ ജില്ലാ പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടുകൾ ഉപയോഗിക്കുന്നതിനൊപ്പം എം.പി, എം.എൽ.എ ഫണ്ടുകളും പ്രയോജനപ്പെടുത്താനാവും. എൻ.കെ. പ്രേമചന്ദ്രൻ എം.പിയും എം. മുകേഷ് എം.എൽ.എയും ഫണ്ടുകൾ അനുവദിക്കാൻ തയ്യാറാണെന്ന് പ്രതികരിച്ചിരുന്നു. പശ്ചാത്തല വികസനത്തിനടക്കം ഈ ഫണ്ടുകൾ ഉപയോഗിക്കാൻ കഴിയുന്നത് ഭാവി വികസനത്തിനും മുതൽക്കൂട്ടാകും.
# കുരുക്കായി പടലപ്പിണക്കങ്ങൾ
സിദ്ധ ഉൾപ്പെടെയുള്ള ഭാരതീയ പാരമ്പര്യ ചികിത്സയ്ക്ക് ഇടങ്കോലിടുന്നത് ഈ മേഖലയിലെത്തന്നെ പടലപ്പിണക്കങ്ങൾ. ആധുനിക വൈദ്യശാസ്ത്ര രേഗത്തുള്ളവർ എതിർത്തിട്ടും പ്രതിരോധിക്കാനോ തങ്ങളുടെ പദ്ധതികൾ വിജയകരമാക്കാനോ പാരമ്പര്യ ചികിത്സാ വിദഗ്ദ്ധർ ശ്രമിക്കുന്നില്ലെന്ന ആക്ഷേപം നേരത്തേതന്നെ ഉണ്ടായിരുന്നു. തദ്ദേശ സ്ഥാപനങ്ങളുടേതടക്കം വിവിധ പ്ലാൻ ഫണ്ടുകൾ പാരമ്പര്യ ചികിത്സാ മേഖലയിൽ ഉപയോഗിക്കാൻ കഴിയുമെങ്കിലും അതിനായി മുന്നിട്ടിറങ്ങാൻ ആർക്കും താത്പര്യമല്ലാത്ത അവസ്ഥയാണ്.
# സിദ്ധ ചികിത്സ ലഭ്യമാകുന്ന ജില്ലയിലെ ഡിസ്പെൻസറികൾ
ഗവ. സിദ്ധ ഡിസ്പെൻസറി, തേവലക്കര
ആയുഷ് ഹോളിസ്റ്റിക് സെന്റർ (ദേശീയ ആയുഷ് മിഷൻ), ശാസ്താംകോട്ട
ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എം) ഡിസ്‌പെൻസറി, കല്ലുവാതുക്കൽ
എൻ.എച്ച്.എം ഡിസ്‌പെൻസറി, ചവറ തെക്കുംഭാഗം
എൻ.എച്ച്.എം ഡിസ്‌പെൻസറി, കൊട്ടാരക്കര
അടുത്ത വാർഷിക ബഡ്ജറ്റിൽ ഉൾപ്പെടുത്തി ജില്ലാ ആയുർവേദ ആശുപത്രിയിൽ സിദ്ധ വിഭാഗം ആരംഭിക്കും. ഇതുൾപ്പെടെയുള്ള കാര്യങ്ങളിൽ വരും ദിവസങ്ങളിൽ ചർച്ചകൾ നടത്തുകയും ഏതൊക്കെ പദ്ധതികൾ നടപ്പാക്കണമെന്ന് തീരുമാനിക്കുകയും ചെയ്യും
സാം കെ.ഡാനിയൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |