കൊല്ലം: ദേശീയപാത ആറുവരിയാക്കാനുള്ള നിർമ്മാണ പ്രവർത്തനത്തിന്റെ ബേസ് ക്യാമ്പ് ചവറ കെ.എം.എം.എൽ ഭൂമിയിൽ ആരംഭിക്കും. ഇതിനായി കെ.എം.എം.എല്ലിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്ന് 10 ഏക്കർ പാട്ട വ്യവസ്ഥയിൽ രണ്ട വർഷത്തേക്ക് നിർമ്മാണ കമ്പനിക്ക് വിട്ടുനൽകും.
ആലപ്പുഴ ജില്ലയിലെ കൊട്ടുകുളങ്ങര മുതൽ ബൈപ്പാസ് ആരംഭിക്കുന്ന കാവനാട് വരെയുള്ള ആറ് വരിപ്പാത വികസനത്തിന്റെ ജില്ലയിലെ അദ്യ സ്ട്രെച്ചിന്റെ ബേസ് ക്യാമ്പിനാണ് സ്ഥലം വിട്ടുകൊടുത്തത്. തെലുങ്കാന ആസ്ഥാനമായ വിശ്വസമുദ്ര എൻജിനീറിംഗ് പ്രൈവറ്റ് ലിമിറ്റഡ് ആണ് കൊട്ടുകുളങ്ങര- കാവനാട് റീച്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. നിർമ്മാണ സാമഗ്രികൾ പ്രധാനമായും സംഭരിക്കുന്നത് ഇവിടെ ആയിരിക്കും. പാലങ്ങളുടെ നിർമ്മാണമാകും ആദ്യം നടക്കുക. കാവനാട് മുതൽ കടമ്പാട്ടുകോണം വരെയുള്ള രണ്ടാമത്തെ റീച്ചിന്റെ ബേസ് ക്യാമ്പിന് ആവശ്യമായ സ്ഥലം കണ്ടെത്താനുള്ള ശ്രമവും പുരോഗമിക്കുകയാണ്.
നഷ്ടപരിഹാര വിതരണം ഇഴയുന്നു
സാമ്പത്തിക പ്രതിസന്ധി കാരണം ദേശീയപാത വികസനത്തിനായി ഭൂമി വിട്ടുനൽകുന്നവർക്കുള്ള നഷ്ടപരിഹാര വിതരണം ഇഴയുകയാണ്. ഇതുവരെ 1719 പേർക്കായി 525 കോടി രൂപ മാത്രമാണ് വിതരണം ചെയ്തത്. ഏകദേശം 6200 ഭൂവുടമകളിൽ നിന്നാണ് സ്ഥലം ഏറ്റെടുക്കുന്നത്. 2500 കോടി രൂപയാണ് കെട്ടിടങ്ങളുടെയും ഭൂമിയുടെയും നഷ്ടപരിഹാര വിതരണത്തിനായി ആദ്യം കണക്കാക്കിയിരുന്നത്. എന്നാൽ ആദ്യഘട്ടത്തിൽ വിട്ടുപോയ ചില ഭൂമികളുടെ വിവരങ്ങൾ കൂടി പുതുതായി വന്നിട്ടുണ്ട്. ഫെബ്രുവരിയിൽ നഷ്ടപരിഹാരം വിതരണം പൂർത്തിയാക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിഹിതം കൃത്യമായി ലഭിക്കാത്തതാണ് വിതരണം ഇഴയാൻ കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |