കൊല്ലം: തീരമേഖലയിലെ പുറമ്പോക്കിൽ താമസിക്കുന്ന മത്സ്യ, അനുബന്ധ തൊഴിലാളികൾക്ക് പട്ടയം നൽകുന്ന 'വാതിൽപ്പടി പട്ടയം' പദ്ധതിയുടെ ഭാഗമായി സർവേ ആരംഭിച്ചതിന് പിന്നാലെ, ഇതിന്റെ പേരിൽ ചില സ്വകാര്യ സംഘടനകൾ വീടുകളിലെത്തി ആധാർ ഉൾപ്പെടെയുള്ള രേഖകളുടെ പകർപ്പുകൾ കൈക്കലാക്കുന്നതായി ആരോപണം.
കൊല്ലം തീരത്ത് കൊടിമരം ഡോൺബോസ്കോ നഗർ മുതൽ മൂതാക്കര വരെയുള്ള 589 കുടുംബങ്ങൾക്ക് പട്ടയം നൽകുന്ന നടപടികളാണ് പുരോഗമിക്കുന്നത്. വിദേശ സഹായം ഉൾപ്പെടെയുള്ളവ സ്വീകരിക്കുന്ന ചില സംഘടനകൾക്കു വേണ്ടിയാണ് സ്വകാര്യ ഏജൻസികൾ തൊഴിലാളികളെ പദ്ധതിയുടെ പേരിൽ തെറ്റിദ്ധരിപ്പിച്ച് രേഖകൾ വാങ്ങുന്നതെന്നാണ് സൂചന. തീരദേശത്ത് സർവേ നടത്താൻ ഡെപ്യൂട്ടി തഹസിൽദാർ ദേവരാജന്റെ നേതൃത്വത്തിലുള്ള പത്തംഗ സമിതിക്കാണ് സർക്കാർ ചുമതല നൽകിയിരിക്കുന്നത്. റവന്യു ഉദ്യോഗസ്ഥർ വീട്ടിലെത്തുമ്പോൾ തങ്ങളെ തിരിച്ചറിയാനുള്ള രേഖകൾ വീട്ടുകാരെ ബോദ്ധ്യപ്പെടുത്തും. റവന്യു ഉദ്യോഗസ്ഥർക്ക് മാത്രമെ രേഖകൾ കൈമാറാവൂ എന്ന് അധികൃതർ അറിയിച്ചു.
# വാതിൽപ്പടി നടപടികൾ
പട്ടയം ലഭ്യമാക്കണമെന്ന തീരദേശവാസികളുടെ ആവശ്യത്തെ തുടർന്ന് എം. മുകേഷ് എം.എൽ.എ മന്ത്രി കെ. രാജനുമായി ചർച്ച നടത്തുകയും ഡിസംബർ 11ന് തീരത്തെ പൊതുപ്രവർത്തകരുടെ സഹായത്തോടെ പട്ടിക തയ്യാറാക്കി ജില്ലാ പഞ്ചായത്തിൽ വച്ച് മന്ത്രിക്ക് വിവരങ്ങളും നിവേദനവും കൈമാറുകയും ചെയ്തു. തുടർനടപടികൾക്കായി അന്നുതന്നെ കളക്ടർക്ക് വിവരങ്ങൾ കൈമാറി. ഡിസംബർ 31ന് എം.എൽ.എയുടെ നേതൃത്വത്തിൽ തഹസിൽദാറും മറ്റ് റവന്യു ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിക്കുകയും മൂന്നു സോണായി തിരിച്ച് 7ന് കൊടിമരത്തിനു സമീപം ഡോൺബോസ്കോ നഗറിൽ നിന്നു സർവേ നടപടികൾ ആരംഭിക്കുകയും ചെയ്തു. സർവേ പൂർത്തിയാകുന്ന മുറയ്ക്ക് സ്കെച്ച് തയ്യാറാക്കി വകുപ്പിൽ നിന്ന് താത്കാലിക നമ്പർ നൽകുകയും ചെയ്യും. തുടർന്ന് വീടുകളിലെത്തി പട്ടയം കൈമാറും.
തീരദേശത്ത് വാതിൽപ്പടി പട്ടയം നകുന്നതിന് സർവേ നടത്താൻ റവന്യു അധികൃതരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. വകുപ്പ് ഉദ്യോഗസ്ഥർക്ക് മാത്രം രേഖകൾ കൈമാറാൻ ശ്രദ്ധിക്കണം. സർവേയുടെ പേരിൽ ചിലർ വീടുകളിലെത്തി മത്സ്യത്തൊഴിലാളികളുടെ പക്കൽ നിന്നു രേഖകൾ വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നിലവിലെ സർക്കാർ സംവിധാനങ്ങളുമായി ഇവർക്ക് ബന്ധമൊന്നുന്നുമില്ല. ജാഗ്രത പാലിക്കണം
എം. മുകേഷ് എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |