കൊല്ലം: ചവറ- ഭരണിക്കാവ് റോഡിൽ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിലേക്ക് തിരിയുന്ന കാരാളിമുക്കിൽ വാഹനാപകടങ്ങൾ വർദ്ധിക്കുന്നതിനാൽ ജംഗ്ഷനിലും റോഡിലും ആവശ്യമായ മാറ്റങ്ങൾ വരുത്താൻ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകി.
റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ മെയിൻ റോഡിലേക്ക് കയറുന്നത് മറ്റു വാഹനങ്ങൾക്ക് കൃത്യമായി കാണാൻ സാധിക്കാത്തതാണ് അപകടങ്ങൾ വർദ്ധിക്കാൻ കാരണമെന്ന് മോട്ടോർ വാഹനവകുപ്പിന്റെ സേഫ് കേരള പദ്ധതിയുടെ ഭാഗമായുള്ള റോഡ് സുരക്ഷ ഓഡിറ്റ് പഠനത്തിൽ വ്യക്തമായി. തുടർന്നാണ് പൊതുമരാമത്ത് വകുപ്പിന് കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയത്.
# അപകട കാരണങ്ങൾ
1. കാരാളി മുക്ക് റെയിൽവേ മേൽപ്പാലം കടന്നു വരുന്ന റോഡിന് വളവുള്ളതിനാൽ റെയിൽവേ സ്റ്റേഷൻ ഭാഗത്തു നിന്നു കയറ്റം കയറി വരുന്ന വാഹനങ്ങളെ മെയിൻറോഡിലെ വാഹനങ്ങളുടെ ഡ്രൈവർമാർക്ക് വ്യക്തമായി കാണാൻ സാധിക്കുന്നില്ല
2. പരിചയകുറവുള്ള ഡ്രൈവർമാർക്ക് കയറ്റത്തിൽ വാഹനം കൃത്യമായി നിയന്ത്രിക്കാനാവാത്തതിനാൽ പിന്നിലേക്ക്
ഉരുണ്ടു അപകടത്തിൽപ്പെടുന്നു
3. നാലുഭാഗത്തു നിന്നും റോഡുകൾ ചേരുന്ന ഇവിടെ വാഹനങ്ങൾ തിരിയാൻ മതിയായ സ്ഥലമില്ല. മെയിൻ റോഡിലേക്ക് വന്നുചേരുന്ന
ഉപറോഡുകളുടെ ഉയരവ്യത്യാസവും വാഹനാപകടങ്ങൾക്ക് കാരണമാകുന്നു
4. ട്രാഫിക് നിയന്ത്രിക്കാൻ സിഗ്നൽ സംവിധാനമോ, സ്പീഡ് ബ്രേക്കറുകളോ, അപകട സാദ്ധ്യത മുന്നറിയിപ്പ് ബോർഡുകളോ, രാത്രി കാഴ്ചയ്ക്ക് സ്ട്രീറ്റ് ലൈറ്റ് സംവിധാനമോ ഇല്ലാത്ത് അപകട സാദ്ധ്യത കൂട്ടുന്നു
# നിർദേശങ്ങൾ
1. ഗതാഗത നിയന്ത്രണത്തിനായി സിഗ്നൽ ലൈറ്റ് വേണം
2. വളവുകൾ മനസിലാക്കാൻ റോഡിന്റെ ഇരുവശത്തും ഷെവറോൺ കർവ് സൈൻ സ്ഥാപിക്കണം
3. വളവുകൾ തുടങ്ങുന്നതിനു 50 മീറ്റർ മാറി ഇരുവശത്തും തെർമോപ്ളാസ്റ്റിക് റംബിൾ സ്ട്രിപ്പ് നൽകണം
4. ജംഗ്ഷനിലേക്കു ചെറു റോഡ് ചേരുന്നു എന്നറിയിക്കാൻ സ്റ്റോപ്പ്‌സൈനും സ്റ്റോപ്പ് ലൈൻ കൺട്രോൾ ബോർഡും സ്ഥാപിക്കണം
5. ജംഗ്ഷനിൽ റോഡരിക് വ്യക്തമായി കാണാൻ എഡ്ജ് ലൈൻ വരയ്ക്കണം, റെട്രോ റിഫ്ളക്റ്റീവ് സ്റ്റഡുകളും സ്ഥാപിക്കണം
6. അപകട സാദ്ധ്യത മുന്നറിയിപ്പ് ബോർഡുകൾ ജംഗ്ഷനിൽ നിന്നു 100 മീറ്റർ അകലെ സ്ഥാപിക്കണം
...................................
# മൂന്നുവർഷത്തിനിടെ ജംഗ്ഷനിലെ വലിയ അപകടങ്ങൾ : 19 (ജില്ലാ ക്രൈം റെക്കൊഡ്സ് ബ്യുറോയുടെ കണക്ക് )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |