കൊല്ലം: ഇളമ്പള്ളൂർ ബ്രാൻഡിൽ നാടൻ കുത്തരി വിപണിയിലിറങ്ങി. ആദ്യഘട്ടം 500 പാക്കറ്റ് അരിയാണ് വിപണിയിൽ എത്തിയത്. കുത്തരി കൂടാതെ നാടൻ പൊടിയരിയും പച്ചരിയും പുതിയ ബ്രാൻഡിൽ ഇടം പിടിച്ചിട്ടുണ്ട്.
കാർഷിക മേഖലയുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് ഇളമ്പള്ളൂർ കാർഷിക വികസന സഹകരണ സംഘം ആവിഷ്കരിച്ച പദ്ധതിയാണ് പുതിയ ബ്രാൻഡ് കുത്തരി. ഒരു കാലത്ത് വ്യാപകമായി നെൽകൃഷി ചെയ്തിരുന്ന ഗ്രാമമായിരുന്നു ഇളമ്പള്ളൂർ. കൃഷി ലാഭകരമല്ലാതാവുകയും വിപണി കണ്ടെത്താൻ ബുദ്ധിമുട്ടുകയും ചെയ്തതോടെ പലരും നെൽകൃഷി ഉപേക്ഷിച്ചു. വിപണി സൃഷ്ടിച്ച് ജനങ്ങളെ കൃഷിയിലേക്ക് കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾക്ക് കാർഷിക വികസനസംഘം നേതൃത്വം നൽകി. കൊവിഡ് കാലത്തെ നിയന്ത്രണങ്ങൾ കൂടുതൽ പ്രോത്സാഹനമായി.
കർഷകരെ സംഘടിപ്പിച്ച് തരിശ് പാടങ്ങളിൽ കൃഷിയിറക്കി. സംഘം തന്നെ പാടങ്ങൾ ഏറ്റെടുത്ത് നെൽകൃഷി വ്യാപിപ്പിച്ചു. സംഘത്തിൽ അംഗങ്ങളായവരും അല്ലാത്തവരുമായ കർഷകർ ഉല്പാദിപ്പിച്ച 3000 കിലോ നെല്ല് മികച്ച വിലക്ക് വാങ്ങി പുഴുങ്ങി കുത്തി അരിയാക്കുകയായിരുന്നു. ചമ്പക്കുളത്തുള്ള മില്ലിലാണ് നെല്ല് കുത്തി അരിയാക്കിയത്. സംഘത്തിന് സ്വന്തമായി റൈസ് മില്ലുകൂടി സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ഭരണസമിതി. ഇതിനായി മുഖത്തല ബ്ളോക്ക് പഞ്ചായത്തിന് പ്രോജക്ട് തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ട്. ഇളമ്പള്ളൂർ മാത്രമല്ല, സമീപ സ്ഥലങ്ങളിലെയും നെല്ല് സംഭരിച്ച് അരി വിപണി വിപുലീകരിക്കാനാണ് ശ്രമം.
നെൽകൃഷിയും ഇളമ്പള്ളൂർ ബ്രാൻഡ് കുത്തരിയും വ്യാപിപ്പിക്കും. സർക്കാർ നിശ്ചയിക്കുന്ന വിലയ്ക്ക് നെല്ല് സംഭരിക്കും. മില്ല് സ്ഥാപിച്ച് ഇവിടെ തന്നെ നെല്ല് കുത്തി അരിയാക്കും.
അഡ്വ. ടി.സി. വിജയൻ
പ്രസിഡന്റ്, കാർഷിക വികസന സഹകരണ സംഘം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |