ഓട് കമ്പനി പ്രവർത്തിച്ചിരുന്ന സ്ഥലം വാങ്ങാൻ ആലോചന
കൊല്ലം: വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം ഇരവിപുരത്ത് സ്ഥാപിക്കാൻ സാദ്ധ്യത. നഗരഹൃദയത്തിൽ മൂന്ന് ഏക്കറിനു മുകളിൽ റവന്യു പുറമ്പോക്കോ സർക്കാർ വകുപ്പുകളുടെ അധീനതയിലുള്ള ഭൂമിയോ ലഭ്യമല്ലാത്തതിനാലാണ് 14 കിലോമീറ്ററോളം അകലെയുള്ള, കൊല്ലം കോർപ്പറേഷന്റെതന്നെ പരിധിയിലുള്ള ഇരവിപുരത്ത് ആസ്ഥാനം നിർമ്മിക്കാൻ ആലോചന നടക്കുന്നത്. പണ്ട് ഓട് കമ്പനി പ്രവർത്തിച്ചിരുന്ന 8 ഏക്കർ വിലയ്ക്കു വാങ്ങാനുള്ള നീക്കമാണ് നടക്കുന്നത്.
ആസ്ഥാനം സ്ഥാപിക്കാൻ അനുയോജ്യമെന്ന് ചൂണ്ടിക്കാട്ടി തുടർ നടപടികൾ സ്വീകരിക്കാൻ സർവകലാശാല അധികൃതർ ജില്ലാ ഭരണകൂടത്തിന് നൽകിയ പട്ടികയിൽ ഉൾപ്പെട്ടതാണ് ഇരവിപുരത്തെ ഭൂമി. നിലവിൽ കുരീപ്പുഴയിലാണ് ആസ്ഥാനം പ്രവർത്തിക്കുന്നത്. ആശ്രാമം മൈതാനത്ത് ശ്രീനാരായണ സാംസ്കാരിക കേന്ദ്രത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നതിനോട് ചേർന്നുള്ള ഭൂമി, പള്ളിത്തോട്ടത്ത് ഹാരിസണിൽ നിന്നും ഏറ്റെടുത്ത മൂന്നര ഏക്കർ എന്നിവയും പട്ടികയിൽ ഉൾപ്പെട്ടിരുന്നു. ഹാരിസണിൽ നിന്നു ഏറ്റെടുത്ത ഭൂമിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ കേസ് നടക്കുകയാണ്. സാംസ്കാരിക സമുച്ചയത്തോട് ചേർന്നുള്ള ഭൂമി വിട്ടുനൽകാൻ പരിസ്ഥിതി പ്രാധാന്യം ചൂണ്ടിക്കാട്ടി റവന്യു വകുപ്പും തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിലാണ് സ്വകാര്യ ഭൂമി വാങ്ങുന്നതാകും ഉചിതമെന്ന നിഗമനത്തിൽ ജില്ലാഭരണകൂടം എത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കളക്ടർ ഉടൻ തന്നെ സർക്കാരിന് റിപ്പോർട്ട് നൽകിയേക്കും.
ഓട് കമ്പനിയിലെ തൊഴിലാളികളുമായി ബന്ധപ്പെട്ട കേസുകൾ തീർപ്പായതോടെ ഭൂമി ഒരു വ്യക്തി വാങ്ങിയിരുന്നു. ലൈഫ് ഭവന സമുച്ചയത്തിനായിഈ ഭൂമി വാങ്ങാൻ കോർപ്പറേഷൻ ആലോചിച്ചിരുന്നെങ്കിലും തുടർ നടപടികളുണ്ടായില്ല. സർക്കാർ അനുമതി നൽകിയാൽ ജില്ലാ ഭരണകൂടം ഉടമയുമായി ചർച്ച നടത്തി സർവകലാശാലയ്ക്ക് വാങ്ങി നൽകും. ഭൂമി വാങ്ങാൻ സംസ്ഥാന സർക്കാർ 35 കോടി രൂപ സർവകലാശാലയ്ക്ക് അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമേ കെട്ടിട നിർമ്മാണത്തിന് 10 കോടിയും നൽകി. ഈ വർഷം തന്നെ ആസ്ഥാന മന്ദിര നിർമ്മാണം ആരംഭിക്കുമെന്ന് ഇത്തവണത്തെ സംസ്ഥാന ബഡ്ജറ്റിലും പ്രഖ്യാപിച്ചിരുന്നു.
വിപുലമായ സൗകര്യങ്ങൾ
ആസ്ഥാന മന്ദിരത്തിൽ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, അക്കാഡമിക്ക് ബ്ലോക്ക് ആൻഡ് ട്രെയിനിംഗ് സെന്റർ, വെർച്വൽ സ്റ്റുഡിയോ പ്രൊഡക്ഷൻ യൂണിറ്റ്, ഗവേഷണ കേന്ദ്രം, ശ്രീനാരായണഗുരു നവോത്ഥാന മ്യൂസിയം, പബ്ലിക്കേഷൻ ഡിവിഷൻ, കായിക വിനോദ സംവിധാനങ്ങൾ, ബൊട്ടാണിക്കൽ ഗാർഡൻ, സ്റ്റാഫുകൾക്കുള്ള റെസിഡൻഷ്യൽ കോംപ്ലക്സ്, ഹോസ്റ്റൽ, ഉയർന്ന ഉദ്യോഗസ്ഥർക്ക് ബംഗ്ലാവ്, ഓഡിറ്റോറിയം, തീയേറ്റർ, കാന്റീൻ, സന്ദർശക ഗാലറി, ഗസ്റ്റ് ഹൗസ് എന്നിവയാണ് ലക്ഷ്യമിടുന്നത്. ഇതിനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ സർവകലാശാല ബഡ്ജറ്റിൽ 75 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |