ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകൾ മിഴി തുറക്കുന്നു
കൊല്ലം: റോഡിലെ നിയമലംഘനങ്ങൾ പിടികൂടാൻ മോട്ടോർ വാഹന വകുപ്പ് വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുളള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകൾ 15ന് പ്രവർത്തിച്ചു തുടങ്ങിയേക്കും. സാങ്കേതിക തടസങ്ങൾ നീക്കുന്നതിനുളള ജോലികൾ അവസാന ഘട്ടത്തിലാണ്. ഇതു പൂർത്തിയാകുന്നതോടെ കാമറകൾ പൂർണ്ണതോതിൽ പ്രവർത്തന സജ്ജമാകും.
കാമറകൾ സ്ഥാപിക്കാൻ നേതൃത്വം നൽകിയ കെൽട്രോണിന്റെ സോഫ്റ്റ് വെയർ, കേന്ദ്ര സർക്കാരിന്റെ ഇ- ചെലാൻ സോഫ്റ്റ് വെയറുമായി ലിങ്ക് ആകാത്തതാണ് കാമറകൾ പ്രവർത്തിക്കുന്നതിന് തടസമായി നിന്നത്. കഴിഞ്ഞ മേയ് ഒന്നു മുതൽ കാമറകൾ പ്രവർത്തിപ്പിക്കാനായിരുന്നു സർക്കാർ തീരുമാനം.
തിരുവന്തപുരത്തെ കേന്ദ്ര കൺട്രോൾ റൂമിനെ ബന്ധിപ്പിച്ച് എല്ലാ ജില്ലകളിലും ജില്ലാതല കൺട്രോൾ റൂമുകളുമുണ്ട്. കൊട്ടാരക്കരയിലാണ് ജില്ലയിലെ കൺട്രോൾ റൂം. ജില്ലയിൽ 51 കാമറകളാണ് വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുളളത്. കഴിഞ്ഞ 15 മുതൽ ട്രയൽ റൺ ആരംഭിച്ച് തിരുവനന്തപുരം കൺട്രോൾ റൂമിൽ നിന്ന് വാഹനങ്ങളുടെ നിയമ സംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പക്ഷേ, സോഫ്റ്റ് വെയർ ലിങ്ക് ആകാത്തതിനാൽ പിഴ ഈടാക്കാൻ കഴിയുഞ്ഞിരുന്നില്ല.
കാമറകൾ ഉള്ള സ്ഥലങ്ങൾ
പാരിപ്പളളി (2), മടത്തറ, നിലമേൽ, കടയ്ക്കൽ ആശുപത്രി ജംഗ്ഷൻ, ഊരാൻവിള, തിരുമുക്ക്, കൊട്ടിയം, ചടയമംഗലം, ഓയൂർ, കൊല്ലം എസ്. എൻ കോളേജ്, കൊല്ലം റെയിൽവേ സ്റ്റേഷൻ, ചിന്നക്കട, കണ്ണനല്ലൂർ, ആയൂർ, മുഖത്തല, പാലക്കടവ്, കുളത്തൂപ്പുഴ, രാമൻകുളങ്ങര, പൂയപ്പളളി, കരിക്കോട്, വടക്കേ ജംഗ്ഷൻ, അഞ്ചൽ, ശക്തികുളങ്ങര, പാവൂർ വയൽ, വെട്ടുതറ, ഓടനാവട്ടം, മുക്കട, തെൻമല, എഴുകോൺ, കരിക്കം, ടൈറ്റാനിയം, കരുനാഗപ്പളളി പതാരം ഹൈസ്കൂൾ ജംഗ്ഷൻ, പുതിയകാവ്, ആലപ്പാട്, തഴവ, ചക്കുവളളി, പത്തനാപുരം, ഓച്ചിറ ബൈപ്പാസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |