ചിന്നക്കടയിൽ യൂത്ത് കോൺഗ്രസ്- ഡി.വൈ.എഫ്.ഐ വാക്കേറ്റവും ബഹളവും
കൊല്ലം: രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എം.പി ഓഫീസിന് നേരെ എസ്.എഫ്.ഐ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനവും റോഡ് ഉപരോധവും നടത്തി. ചിന്നക്കടയിലെ പ്രതിഷേധത്തിനിടെ മറ്റൊരു പരിപാടിക്കെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തരുമായി ഉണ്ടായ വാക്കുതർക്കം സംഘർഷത്തിന്റെ വക്കോളമെത്തി.
ശാസ്താംകോട്ടയിൽ ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദിന്റെ നേതൃത്വത്തിൽ നൂറ് കണക്കിന് പ്രവർത്തകർ അണിനിരന്ന് പ്രതിഷേധ പ്രകടനത്തിന് ശേഷം റോഡ് ഉപരോധിച്ചു. ചിന്നക്കടയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ. ജി. പ്രതാപവർമ്മ തമ്പാൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, എ.ഐ.സി.സി അംഗം അഡ്വ.ബിന്ദുകൃഷ്ണ
എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം പ്രകടനം. ചിന്നക്കടയിൽ റോഡ് ഉപരോധിച്ച കോൺഗ്രസ് നേതാക്കളെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കി. വൈകിട്ട് ആറരയോടെയാണ് ചിന്നക്കട റെയിൽവേ മേല്പാലം കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചത്. ഇതിനിടെ എത്തിയ ബൈക്ക് യാത്രികൻ കോൺഗ്രസ് പ്രവർത്തകർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റാൻ ശ്രമിച്ചത് സംഘർഷാന്തരീക്ഷം സൃഷ്ടിച്ചു.
കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കിയതിന് പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചിന്നക്കടയിൽ റോഡ് ഉപരോധിച്ചു. ഇതിനിടെ ബൈക്കുകളിലെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൂകി വിളിച്ചതോടെ ഇരുവിഭാഗവും തമ്മിൽ തർക്കമായി. കൊടികൾ പരസ്പരം വലിച്ചെറിഞ്ഞു. ഇതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കാൻ തുടങ്ങി. മടങ്ങിപ്പോയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൂടുതൽ പേരുമായി മടങ്ങിയെത്തിയതോടെ വീണ്ടും സംഘർഷാവസ്ഥ രൂപപ്പെട്ടു. കൂടുതൽ പൊലീസ് സംഘം സ്ഥലത്തെത്തി ഇരുവിഭാഗങ്ങളെയും പിന്തിരിപ്പിച്ചു.
ഇന്ന് ജില്ലയിൽ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ് അറിയിച്ചു.
മന്ത്രി ശിവൻകുട്ടിയുടെ
വാഹനം തടയാൻ ശ്രമം
ചവറ വടക്കുംതലയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ കടന്നുവന്ന മന്ത്രി ശിവൻകുട്ടിയുടെ വാഹനം ശ്രമം. പ്രവർത്തകർ കൈയിൽ കരുതിയിരുന്ന തീപ്പന്തം വാഹനത്തിന് നേരെ എറിയാൻ ശ്രമിച്ചെങ്കിലും പൊലീസ് പിന്തിരിപ്പിച്ചു.
രാഹുൽഗാന്ധിയുടെ ഓഫീസ് അക്രമം മോദിയെ
തൃപ്തിപ്പെടുത്താൻ : പി. രാജേന്ദ്രപ്രസാദ്
കൊല്ലം : നരേന്ദ്രമോദിയെ തൃപ്തിപ്പെടുത്താനായി മുഖ്യമന്ത്രി പിണറായി വിജയൻ കുട്ടി സഖാക്കളെ ഉപയോഗിച്ച് രാഹുൽഗാന്ധി എം.പി യുടെ വയനാട് ഓഫീസ് തല്ലി തകർത്തതെന്ന് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ആരോപിച്ചു. സ്വർണ്ണകള്ളകടത്ത് കേസിൽ ഇ.ഡി ചോദ്യം ചെയ്യാതെ രക്ഷിക്കുന്നതും ഈ രഹസ്യ ബന്ധത്തിന്റെ തെളിവാണെന്നും പ്രസിഡന്റ് പറഞ്ഞു. രാഹുൽഗാന്ധി ഉയർത്തുന്ന ആശയങ്ങളെ എതിർത്ത് തോൽപ്പിക്കുന്നതിൽ മോദിയും പിണറായിയും ഒറ്റക്കെട്ടാണ്. കേരളത്തിലെ പൊലീസിൽ നിന്ന് നിയമവാഴ്ചയുടെ സംരക്ഷണം ജനപ്രതിനിധികൾക്ക് പോലും ലഭിക്കാതെ വന്നാൽ ഇത് പ്രതിരോധിക്കാൻ കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
എസ്.എഫ്.ഐ ആക്രമണം ഫാസിസം: എൻ.കെ. പ്രേമചന്ദ്രൻ
കൊല്ലം: രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ അടിച്ചു തകർത്തത് ഫാസിസമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങളിൽ നിന്നു ജനശ്രദ്ധ തിരിച്ചു വിടാനാണ് ഇപ്പോഴത്തെ ആക്രമണം. കേന്ദ്രത്തിൽ ബി.ജെ.പി സർക്കാരും കേരളത്തിൽ എൽ.ഡി.എഫ് സർക്കാരും പരസ്പരം സമ്മതിച്ച് തീരുമാനിച്ച് നടപ്പാക്കിയ നയത്തിന്റെ ഭാഗമാണ് ബഫർ സോൺ വിജ്ഞാപനം. ബഫർ സോണിനെതിരെ സമരം ചെയ്യേണ്ടത് കേന്ദ്രസർക്കാരിനും കേരള സർക്കാരിനുമെതിരെയാണ്. കേരളത്തിലെ മന്ത്രിസഭായോഗ തീരുമാനം അനുസരിച്ച് കൂടിയാണ് ഇപ്പോഴത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. പ്രതിപക്ഷ എം.പിയുടെ ഓഫീസിനെതിരെ ആക്രമണം നടത്തുന്നത് യുക്തിരഹിതവും ജനാധിപത്യ മര്യാദകൾക്കു വിരുദ്ധവും പ്രതിക്ഷേധാർഹവുമാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |