കൊല്ലം: ജില്ലാ ആശുപത്രി മെഡിക്കൽ അനക്സ് വാർഡിൽ പകൽ 11.30ഓടെ ആലാറം മുഴങ്ങി. തൊട്ടുപിന്നാലെ നഴ്സുമാർ തീപിടിച്ചേയെന്ന് നിലിവിളിച്ചുകൊണ്ട് പരക്കം പാഞ്ഞു. ഇതുകേട്ട് രോഗികളും കൂട്ടിരിപ്പുകാരും കൂടെ ഓടി. നിലവിളിക്കിടയിലും നഴ്സുമാർ രോഗികളെ മുകളിലത്തെ നിലയിൽ നിന്ന് താഴെയിറക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. ചിലരെ തൊട്ടടുത്തുള്ള വാർഡിലേക്കും മാറ്റി. പെട്ടെന്ന് കൂകിവിളിച്ചുകൊണ്ട് ഫയർഫോഴ്സ് പാഞ്ഞെത്തി. ഇത് കണ്ട് മറ്റ് വാർഡുകളിലും ഒ.പികളിലും ഉണ്ടായിരുന്നവരും അമ്പരന്നു. പക്ഷേ രോഗികൾ ചുറ്റും നോക്കിയിട്ടും എങ്ങും തീയും പുകയുമില്ല. ഇതിനിടയിൽ നഴ്സുമാർ കാര്യമായ പ്രശ്നങ്ങളില്ലാത്ത രോഗിക്ക് പൊള്ളലിനുള്ള പ്രാഥമിക ചികിത്സ നൽകുന്നത് കണ്ടപ്പോൾ പലർക്കും പന്തികേട് തോന്നി. നിലവിളിച്ച നഴ്സുമാരിൽ പലരും അപ്പോൾ ചിരിക്കുന്നു. ഏറെ വൈകാതെ നഴ്സുമാരും ആശുപത്രി ജീവനക്കാരും സംഗതി വെളിപ്പെടുത്തി. അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള പരിശീലനത്തിന്റെ ഭാഗമായുള്ള മോക്ഡ്രില്ലാണ് നടന്നത്. ഫയർ ഫോഴ്‌സിന്റെയും ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയുടെയും നേതൃത്വത്തിലായിരുന്നു മോക്ഡ്രിൽ.
മോക് ഡ്രില്ലിന് ശേഷം അവലോകന യോഗം നടന്നു. മെഡിക്കൽ സൂപ്രണ്ട് ഡി. വസന്തദാസ്, അസി. മെഡിക്കൽ സൂപ്രണ്ട് ആർ.എസ്.സന്ധ്യ, ആർ.എം.ഒ അനിരൂപ് ശങ്കർ, നഴ്‌സിംഗ് സുപ്രണ്ട് എസ്.തങ്കമണി, ഫയർ ഫോഴ്‌സ് സ്റ്റേഷൻ ഓഫിസർ ബി.സുരേഷ്‌കുമാർ, ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ഹസാർഡ് അനലിസ്റ്റ് ഡോ.ശ്രീജ, ജൂനിയർ സുപ്രണ്ട് മനോജ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |