കൊല്ലം: കൊല്ലം ബീച്ചിന്റെ സുസ്ഥിര വികസനത്തിന് മൂന്ന് നിർദ്ദേശങ്ങൾ മൂന്നോട്ടുവച്ച് ചെന്നൈ ഐ.ഐ.ടി. കൊല്ലം ബീച്ചിനെ സുരക്ഷിതവും മനോഹരവുമായ അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിർദ്ദേശങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.
ഇപ്പോൾ മുന്നോട്ടുവച്ച നിർദ്ദേശങ്ങളുടെ കൂടുതൽ വിശദാംശങ്ങളടങ്ങിയ കരട് റിപ്പോർട്ട് ഒക്ടോബറിൽ ഐ.ഐ.ടി സംഘം സമർപ്പിക്കും. നവംബറിൽ അന്തിമ റിപ്പോർട്ടും നൽകും. അതിന് ശേഷം തീരദേശ വികസന കോർപ്പറേഷൻ വിശദ രൂപരേഖ തയ്യാറാക്കി സർക്കാരിന് സമർപ്പിക്കും. കൊല്ലം ബീച്ചിന് സംസ്ഥാനത്തെ മറ്റു ബീച്ചുകളേക്കാൾ ആഴം കൂടുതലാണ്. അതുകൊണ്ടുതന്നെ അപകടസാദ്ധ്യതയും കൂടുതലാണ്. ആഴം കുറച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതി തയ്യാറാക്കാനാണ് തീരദേശ വികസന കോർപ്പറേഷൻ ചെന്നൈ ഐ.ഐ.ടിയിലെ വിദഗ്ദ്ധ സംഘത്തെ നിയോഗിച്ചത്.
ആഴമാണ് അപകടം
1. തിരയുടെ ശക്തികുറയ്ക്കാൻ 250 മീറ്റർ അകലത്തിൽ സിന്തറ്റിക് ജിയോ ട്യൂബ് ഉപയോഗിച്ച് പുലിമുട്ട് നിർമ്മിക്കുക. പാറ ഉപയോഗിച്ചുള്ള പുലിമുട്ടിനോളം ഉയരത്തിലായിരിക്കില്ല ജിയോട്യൂബ് കൊണ്ടുള്ളത്. അതുകൊണ്ട് തന്നെ കാലക്രമേണ തിരയടിച്ചെത്തുന്ന മണൽ കൊണ്ട് ജിയോട്യൂബ് പുലിമുട്ട് മൂടപ്പെടും.
2. തീരത്ത് നിന്ന് 25 മീറ്റർ അകലത്തിൽ ജിയോ ട്യൂബ് കൊണ്ടുള്ള കടൽഭിത്തി നിർമ്മിക്കുക. സമുദ്രനിരപ്പിൽ നിന്ന് ഒന്നര മുതൽ രണ്ട് മീറ്റർ വരെ ആഴത്തിലാകും ഇവ സ്ഥാപിക്കുക. അതുകൊണ്ട് തന്നെ ബോട്ടുകൾക്കും വള്ളങ്ങൾക്കും സഞ്ചരിക്കുന്നതിന് തടസമുണ്ടാകില്ല. ഉള്ളിൽ മണലും ചെളിയുമായിരിക്കും നിറയ്ക്കുക. തിരകൾ ഈ ജിയോട്യൂബിൽ തട്ടി ദുർബലപ്പെടും. തിരയടിച്ചെത്തുന്ന മണൽ തിരിച്ചുപോകാതെ തീരത്ത് അടിയും അങ്ങനെ ബീച്ചിന്റെ വിസ്തൃതി കൂടുതൽ വർദ്ധിക്കും. ഇങ്ങനെ ബീച്ചിന്റെ ആഴം കുറയുന്നതോടെ അപകടങ്ങളും വലിയ അളവിൽ ഒഴിവാകും. നിലവിൽ പൂന്തുറ തീരത്ത് തീരദേശ വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ സമാനമായ പദ്ധതി നടപ്പാക്കുന്നുണ്ട്.
3. കൊല്ലം പോർട്ടിന്റെ വികസനത്തിനായി നടക്കുന്ന ആഴം കൂട്ടൽ നടക്കുമ്പോൾ ലഭിക്കുന്ന മണൽ കൊല്ലം ബീച്ചിൽ നിക്ഷേപിക്കുക.
പഠനം നീട്ടും
നിലവിൽ ബീച്ച് കേന്ദ്രീകരിച്ച് നടത്തിയ പഠനം വെടിക്കുന്ന് മുതൽ പള്ളിത്തോട്ടം വരെ നീട്ടാൻ ഇന്നലെ നടന്ന ചർച്ചയിൽ മേയർ നിർദ്ദേശിച്ചു. ഇരുസ്ഥലങ്ങളിലും കടൽക്ഷോഭം രൂക്ഷമായ സാഹചര്യത്തിലാണ് മേയർ ഈ നിർദ്ദേശം മുന്നോട്ടുവച്ചത്. ഇതിന്റെ ഭാഗമായി ചെന്നൈ ഐ.ഐ.ടി - തീരദേശ വികസന കോർപ്പറേഷൻ സംഘം ഈ പ്രദേശങ്ങളും ഇന്നലെ സന്ദർശിച്ചു. ഐ.ഐ.ടി സംഘത്തിന്റെ നിർദ്ദേശങ്ങളിൽ മത്സ്യബന്ധനത്തെ ഒരു തരത്തിലും ബാധിക്കാത്ത രണ്ടാമത്തെ നിർദ്ദേശം നടപ്പാക്കാനാണ് സാദ്ധ്യത. ഇതിന് 10 കോടിയിലേറെ ചെലവ് വരും. ഇതിനുള്ള പണം ബഡ്ജറ്റിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാരിൽ നിന്ന് അനുവദിപ്പിക്കാനാണ് ആലോചന.
ആകർഷകമാക്കാം
ബീച്ചിന്റെ സൗന്ദര്യവത്കരണവും സഞ്ചാരികളെ ആകർഷിക്കാനുള്ള ജലകായിക പ്രവർത്തനങ്ങളും സജീവമാക്കും. അപകട സാദ്ധ്യത കുറഞ്ഞാൽ സീ ക്രൂയിസ്, ബീച്ച് സ്പോർട്സ് തുടങ്ങി വിവിധ ബീച്ച് ടൂറിസം പ്രവർത്തനങ്ങൾ ബീച്ചിൽ അവതരിപ്പിക്കാൻ കഴിയും. ഇതോടെ ആഭ്യന്തര വിനോദസഞ്ചാരികൾക്കൊപ്പം വിദേശികളെയും ആകർഷിക്കാം.
ഏഴര വർഷത്തിനിടെ തിരയിൽപ്പെട്ടത് 60 പേർ
കഴിഞ്ഞ ഏഴ് വർഷത്തിനിടെ 57 പേരാണ് കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ടത്. സമീപകാലത്ത് മാത്രം 16ലധികം വിനോദ സഞ്ചാരികൾ തിരയിൽപ്പെട്ടു. കരയോട് ചേർന്ന് തന്നെ ഏകദേശം നാല് മീറ്ററാണ് ബീച്ചിന്റെ ആഴം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |