കൊല്ലം: ഭൂമിയെക്കുറിച്ചുള്ള വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നതിനൊപ്പം ഭൂതർക്കങ്ങളും ഇല്ലാതാക്കുന്ന ഡിജിറ്റൽ സർവേ നടപടികൾ പ്രതിസന്ധിയിൽ. ഇലക്ട്രോണിക് ടോട്ടൽ സ്റ്റേഷൻ യന്ത്രം ഉപയോഗിച്ചുള്ള സർവ്വേയുടെ നടപടിക്രമങ്ങളും മാനദണ്ഡങ്ങളും നിശ്ചയിക്കാത്തതിനൊപ്പം സർവ്വേ നടത്താനുള്ള ജീവനക്കാരെയും നിയോഗിക്കാത്തതാണ് പ്രശ്നം.
ജില്ലയിലെ 12 വില്ലേജുകളെയാണ് ജില്ലയിൽ അദ്യഘട്ട ഡിജിറ്റൽ സർവേയ്ക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. സാധാരണ സർവേയിൽ വില്ലേജ് ഓഫീസുകളിലെയും രജിസ്ട്രേഷൻ വകുപ്പിലെയും കടലാസ് രൂപത്തിലുള്ള രേഖകൾ പരിശോധിച്ച ശേഷമാണ് ഭൂമി അളക്കുന്നത്. എന്നാൽ, ഡിജിറ്റൽ സർവേയിൽ ഓൺലൈനായാണ് രേഖകളുടെ പരിശോധന. അതിനായി ഭൂമിയുടെ പോക്കുവരവിനും നികുതി അടയ്ക്കുതിനുമുള്ള ഓൺലൈൻ സംവിധാനമായ റവന്യു ലാൻഡ് ഇൻഫർമേഷൻ സംവിധാനത്തിൽ നിന്ന്, ഡിജിറ്റൽ സർവേയ്ക്കായി പുതുതായി തയ്യാറാക്കിയ പോർട്ടലായ എന്റെ ഭൂമിയിലേക്ക് ഭൂവിവരങ്ങൾ രണ്ട് മാസം മുമ്പ് പൂർണമായും മാറ്റിയിരുന്നു. ഇതിന്റെ തുടർച്ചയായി ഡ്രോണും ടോട്ടൽ സ്റ്റേഷൻ യന്ത്രവും ഉപയോഗിച്ചുള്ള ഫീൽഡ് സർവേ ആരംഭിക്കേണ്ടതായിരുന്നു. എന്നാൽ, സർക്കാർ തലത്തിൽ ഇതിനുള്ള നടപടികൾ ഇഴയുകയാണ്.
നേട്ടങ്ങൾ
ഭൂമിയുടെ അതിരുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിരിക്കുന്ന സർവേകല്ലുകൾ അപ്രസക്തമാകും. ജി.പി.എസ് സൂചകങ്ങളാകും ഓരോ വസ്തുവിന്റെയും അതിരുകൾ. അതുകൊണ്ട് തന്നെ വസ്തുവിന്റെ അതിർത്തി കല്ലുകൾ മാറ്റിയിട്ടാലും ഭൂമി നഷ്ടമാകില്ല. വ്യാജരേഖ ചമച്ചുള്ള ഭൂമി വില്പന നടക്കില്ല. സർക്കാർ സംവിധാനങ്ങൾക്ക് എല്ലാ ഭൂമിയെക്കുറിച്ചുമുള്ള വിവരങ്ങൾ അതിവേഗം ലഭിക്കും. ഭൂമി വിൽക്കുന്നതിനും വാങ്ങുന്നതിനും പല ഓഫീസുകൾ കയറിയിറങ്ങേണ്ട അവസ്ഥയും ഒഴിവാകും. നാല് വർഷത്തിനുള്ളിൽ എല്ലാ വില്ലേജുകളിലും ഡിജിറ്റൽ സർവേ പൂർത്തിയാക്കും.
ആദ്യഘട്ടത്തെ
വില്ലേജുകൾ
1. കല്ലേലിഭാഗം
2. തൊടിയൂർ
3. കുലശേഖരപുരം
4. കൊറ്റങ്കര
5. കിളികൊല്ലൂർ
6. മങ്ങാട്
7. പത്തനാപുരം
8. തലവൂർ
9. വിളക്കുടി
10. പുനലൂർ
11. വാളക്കോട്
12. ഇടമൺ
രണ്ടാംഘട്ടത്തിൽ
തെന്മല, കുളത്തൂപ്പുഴ,അയിരനെല്ലൂർ, അറയ്ക്കൽ, കരവാളൂർ, ശക്തികുളങ്ങര, തൃക്കടവൂർ, തൃക്കരുവ, തേവലക്കര, പന്മന, വടക്കുംതല, പുന്നല, പോരുവഴി, ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, പടിഞ്ഞാറെ കല്ലട, ശാസ്താംകോട്ട, മൈനാഗപ്പള്ളി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |