റെയിൽ പാളത്തിലൂടെ ഉരുണ്ട് മുന്നോട്ട് പോകുന്നതിന് പകരം നിശബ്ദമായി വായുവിൽ പൊങ്ങിക്കിടന്ന്, റെയിലിൽ തൊടാതെ സുഗമായി നീങ്ങുന്ന ട്രെയിനാണ് മാഗ്ളെവ് ട്രെയിൻ അഥവാ മാഗ്നെറ്റിക് ലെവിറ്റേഷൻ ട്രെയിൻ. രണ്ടു സെറ്റ് വൈദ്യുതകാന്തങ്ങൾ ഇതിന് സഹായിക്കും. ഒരു സെറ്റ് കാന്തങ്ങൾ ട്രെയിനിനെ ട്രാക്കിൽ നിന്ന് ഏകദേശം നാല് ഇഞ്ച് ഉയർത്താനും മറ്റൊരു സെറ്റ് ട്രെയിനിനെ മുന്നോട്ട് പോകാൻ സഹായിക്കുകയും ചെയ്യും. വായുവിലൂടെ പോകുമ്പോൾ ഉരുളുന്ന ഘർഷണ ബലത്തിന്റെ അഭാവം കാരണം ട്രെയിനിന് കൂടുതൽ വേഗത്തിൽ സഞ്ചരിക്കാനാകും.
ജപ്പാൻകാരുടെ മാഗ്ളെവ് ട്രെയിനിന്റെ വേഗത മണിക്കൂറിൽ 602 കിലോമീറ്ററാണ്. ഏതാണ്ട് 1200 യാത്രക്കാരെയും പേറി ഒരു മണിക്കൂറിൽ 350 കിലോമീറ്റർ ദൂരം താണ്ടുന്ന ബുള്ളറ്റ് ട്രെയിൻ ചൈനയിലുണ്ട്. നിലവിൽ ഇന്ത്യയിലെ അതിവേഗ ട്രെയിനാണ് 'വന്ദേ ഭാരത് എക്സ്പ്രസ് ',
മണിക്കൂറിൽ 180 കിലോമീറ്റർ. എന്നാൽ ഭാവിയിൽ മണിക്കൂറിൽ 1000 കിലോമീറ്ററിലധികം ഓടാൻ സാദ്ധ്യതയുള്ള ഹൈപ്പർ ലൂപ്പ് ട്രെയിൻ ഭാരതത്തിലുണ്ടാവും.
ഹൈപ്പർ ലൂപ്പ് ട്രെയിൻ
വായുരഹിത ടൂബിനുള്ളിൽ പ്രവർത്തിക്കുന്ന കാന്തിക ലെവിറ്റേഷൻ ട്രെയിനാണ് ഹൈപ്പർ ലൂപ്പ് ട്രെയിൻ. ഗതാഗത ചക്രവാളം സമൂലമായി മാറ്റാൻ പോകുന്ന പൈപ്പ് ലൈനിലൂടെ ഓടുന്ന സൂപ്പർ ഫാസ്റ്റ് ട്രെയിനാണിത്. അഞ്ചാമത്തെ ഗതാഗതമാർഗ്ഗമാണ്. എലോൺ മാസ്കിന്റെ ടെസ്‌ലയിലെയും സ്‌പേസ് എക്‌സിലെയും എൻജിനീയർമാർ 2012 മുതൽ പണി തുടങ്ങി. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ഹൈപ്പർ ലൂപ്പ് കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. 2023 ൽ അബുദാബിയിൽ നിന്ന് ദുബായ് വഴി അൽ ഐനിലക്ക് ഹൈപ്പർ ലൂപ്പ് ട്രെയിൻ ഓടിയിരിക്കും.
ഉൾഭാഗം ശൂന്യമാക്കിയ, പതിനഞ്ച് കിലോ മീറ്ററോ അതിൽ കൂടുതൽ നീളമുള്ളതോ ആയ ടൂബുകൾ ഭൂമിക്ക് മുകളിലോ താഴയോ നിർമ്മിക്കണം. മാഗ്നെറ്റിക് ലെവിറ്റേഷൻ സാങ്കേതിക വിദ്യയാണ് ട്രെയിനിന്റെ പ്രയാണത്തിന് ഉപയോഗിക്കുക. ഉൾഭാഗം ശൂന്യമാക്കിയ ടൂബിലൂടെ ഓടുന്നതുകൊണ്ട് ട്രെയിനിന്റെ യാത്രയെ പ്രതിരോധിക്കുന്ന വായുവിന്റെ ഘർഷണ ബലം തീര കുറവായിരിക്കും. അതുകൊണ്ട് അനായാസമായി അതി വേഗത്തിൽ യാത്ര ചെയ്യാം. ട്രെയിൻ യാത്രയുടെ സൗകര്യവും വിമാന യാത്രയുടെ വേഗതയും സംയോജിപ്പിച്ച്, യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ സമയം ലഭിച്ച് യാത്ര ചെയ്യാം. ട്രെയിനിൽ നിന്ന് പരിസ്ഥിക്ക് ഹാനീകരമായ വസ്തുക്കളൊന്നും പുറം തള്ളുന്നില്ല. നഗരങ്ങൾക്കിടയിലുള്ള യാത്ര വളരെ എളുപ്പമാക്കാനും അതിലൂടെ വൻ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കാനും ഈ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താം. ആഗോള റാങ്കിംഗിൽ ഏഷ്യയിലെ മികച്ച നമ്പർ വൺ ടീമാണ് ഭാരത്തിന്റെ ആവിഷ്ക്കാർ ഹൈപ്പർ ലൂപ്പ് പദ്ധതിയിലൂടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാനുള്ള ഹൈപ്പർ ലൂപ്പ് ട്രെയിനിന്റെ ചുക്കാൻ പിടിക്കുന്നത്. മണിക്കൂറിൽ 1220 കിലോമീറ്ററിന് അപ്പുറമെത്തുകയെന്നതാണ് ഇന്ത്യയുടെ ഹൈപ്പർ ലൂപ്പ് കമ്പനിയായ ഡി.ജി.ഡബ്യുവിന്റെ ലക്‌ഷ്യം.
ഫ്രാൻസിലും അമേരിക്കയിലും ജർമ്മനിയിലും ഇറ്റലിയിലുമുള്ള കമ്പനികളേക്കാൾ മുമ്പേ ഭാരത്തിന്റെ ഹൈപ്പർ ലൂപ്പ് ട്രെയിൻ മുബൈയിൽ നിന്ന് ഓടിത്തുടങ്ങട്ടെ എന്ന് ആശംസിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |