കൊല്ലം: 'ഫാക്ടറി വല്ലപ്പോഴുമാണ് തുറക്കുന്നത്, മരുന്നുവാങ്ങാൻ പോലും പണമില്ല. തൊഴിലുറപ്പ് ഉള്ളത് കൊണ്ട് കഞ്ഞികുടിച്ചു പോകുന്നു...' നിറഞ്ഞ കണ്ണുകളോടെ വിറച്ച ശബ്ദത്തിൽ വയോധികയായ കശുഅണ്ടി തൊഴിലാളി സ്ത്രീ പറഞ്ഞുനിർത്തി. രാഹുൽ ഗാന്ധിയോട് പറയാൻ മനസിൽ എന്തൊക്കെയോ കരുതി വന്നതായിരുന്നു ആ വയോധിക. അവരുടെ വിറയാർന്ന ശബ്ദം ഹാളിലെ നിശബ്ദതയെ ഒന്നുകൂടി കനപ്പിച്ചു.
അല്പനേരം നീണ്ടുനിന്ന നിശബ്ദതയ്ക്കൊടുവിൽ അയത്തിൽ കാഷ്യു കോർപ്പറേഷൻ ഫാക്ടറിയിലെ രാജേശ്വരി പറഞ്ഞു; സർ, പണ്ട് യു.പി.എ സർക്കാരിന്റെ കാലത്ത് ഇ.എസ്.ഐ ആശുപത്രിയിൽ പോയാൽ ഏത് രോഗത്തിനും ചികിത്സ കിട്ടുമായിരുന്നു. സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സയ്ക്ക് വർഷത്തിൽ 36 ഹാജർ മതിയായിരുന്നു. ഇപ്പോൾ ആറ് മാസത്തിൽ 78 ഹാജർ വേണം. ഫാക്ടറികൾ വല്ലപ്പോഴുമാണ് തുറക്കുന്നത്. ഞങ്ങൾക്കാർക്കും 78 ഹാജരില്ല. ഒത്തിരി രോഗങ്ങളുണ്ട്. സ്വകാര്യ ആശുപത്രിയിൽ പോകാൻ ഞങ്ങളുടെ കൈയിൽ കാശില്ല. ലീല ഇരുന്നയുടൻ കരീപ്രയിലുള്ള സ്വകാര്യ ഫാക്ടറിയിലെ കാഞ്ചന പറഞ്ഞു തുടങ്ങി ; എട്ട് വർഷമായി മിനിമം കൂലി പുതുക്കിയിട്ട്. കൂലിയൊന്ന് കൂട്ടാൻ സർക്കാരിനോട് പറയണം.
അയത്തിൽ കാഷ്യു കോർപ്പറേഷനിലെ ലീല ആകെയുള്ള പ്രതീക്ഷയായിരുന്ന പി.എഫിൽ കേന്ദ്ര സർക്കാർ ചെയ്ത ചതിയെക്കുറിച്ചായിരുന്നു അവരുടെ സങ്കടം. പണ്ട് പത്ത് വർഷം ജോലി ചെയ്താൽ പി.എഫ് പെൻഷൻ കിട്ടുമായിരുന്നു. ഇപ്പോൾ 3650 ദിവസം ജോലി ചെയ്യണം. വല്ലപ്പോഴും തുറക്കുന്ന ഫാക്ടറികളിൽ ഏങ്ങനെ ഇത്രയും ദിവസം ജോലി കിട്ടും...
സംസ്ഥാന സർക്കാർ പെൻഷൻ ഒന്നായി വെട്ടിച്ചുരുക്കിയത്. സ്വകാര്യ ഫാക്ടറികളിലെ ഹാജർ വെട്ടിപ്പ് അടക്കം നിരവധി നീറുന്ന പ്രശ്നങ്ങൾ തൊഴിലാളി സ്ത്രീകൾ പങ്കുവച്ചു. എല്ലാം സശ്രദ്ധം കേട്ടിരുന്ന രാഹുൽ, പ്രശ്നം ആടുത്ത പാർലമെന്റ് സമ്മേളനത്തിൽ ഉന്നയിക്കുമെന്ന് ഉറപ്പ് നൽകി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എൻ.കെ. പ്രേമചന്ദ്രൻ എം,പി, പി.സി. വിഷ്ണുനാഥ് എം.എൽ.എ എന്നിവരും രാഹുലിനൊപ്പം ഉണ്ടായിരുന്നു. കേരള കശുഅണ്ടി തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.സവിൻ സത്യനായിരുന്നു കൂടിക്കാഴ്ചയുടെ കോ- ഓർഡിനേറ്റർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |