കൊല്ലം: കലർപ്പില്ലാത്തതും ശുദ്ധവുമായ വാർത്തകളുടെ വക്താവായിരുന്നു പത്രാധിപർ കെ. സുകുമാരനെന്ന് എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ.ജി. ജയദേവൻ അനുസ്മരിച്ചു. പത്രാധിപർ കെ. സുകുമാരന്റെ 41-ാം ചരമവാർഷികത്തോടനുബന്ധിച്ച് കേരളകൗമുദി കൊല്ലം യൂണിറ്റ് സംഘടിപ്പിച്ച പത്രാധിപർ അനുസ്മരണത്തിന്റെ ഉദ്ഘാടനവും കേരളകൗമുദിയിലെ മികച്ച പ്രാദേശിക ലേഖകനുള്ള പത്രാധിപർ സ്മാരക പുരസ്കാരദാനവും നിർവഹിക്കുകയായിരുന്നുഅദ്ദേഹം.
ശുദ്ധമായ വാർത്തകൾ സംശുദ്ധമായ ചിന്തകൾ വായനക്കാരുടെ മനസിൽ നിറയ്ക്കും. പത്രാധിപരുടെ ഈ പാരമ്പര്യം കേരളകൗമുദി ഇപ്പോഴും പിന്തുടരുന്നു. രാഷ്ട്രീയവും സാമൂഹ്യവുമായ പ്രശ്നങ്ങൾ കൃത്യമായി വിലയിരുത്തി, വാർത്തയായും എഡിറ്റോറിലുകളായും ശക്തമായ ചലനങ്ങൾ സൃഷ്ടിക്കാൻ പത്രാധിപർ കെ.സുകുമാരന് കഴിഞ്ഞു. ഏത് വിഷയത്തിലും നീതി ലഭിക്കും വരെയുള്ള പോരാട്ടമായിരുന്നു പത്രാധിപരുടെ ശൈലിയെന്നും അദ്ദേഹം പറഞ്ഞു.
മികച്ച പ്രാദേശിക ലേഖകനുള്ള പുരസ്കാരം കൊട്ടിയം ലേഖകൻ പട്ടത്താനം സുനിലിന് ഡോ. ജി. ജയദേവൻ സമ്മാനിച്ചു. പത്രാധിപരുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും നടന്നു. കേരളകൗമുദി റെസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി. സുന്ദരൻ മുഖ്യപ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ മുഖ്യാതിഥിയായിരുന്നു. കൊല്ലം ബ്യൂറോ ചീഫ് ബി. ഉണ്ണിക്കണ്ണൻ സ്വാഗതവും കോർപ്പറേറ്റ് ഫിനാൻസ് മാനേജർ എച്ച്. അജയകുമാർ നന്ദിയും പറഞ്ഞു.
'' കേരളത്തിലെ സാമൂഹ്യമാറ്റങ്ങൾക്ക് ആക്കം കൂട്ടിയവരിൽ പ്രധാനിയാണ് പത്രാധിപർ കെ. സുകുമാരൻ. അദ്ദേഹം ഇല്ലായിരുന്നെങ്കിൽ കേരളത്തിലെ സാമൂഹ്യവികസനത്തിന് ഇത്രയേറെ വേഗത ഉണ്ടാകുമായിരുന്നില്ല. കേരളകൗമുദി എഡിറ്റോറിയലുകൾ അന്നും ഇന്നും മൂർച്ഛയേറിയ ആയുധമാണ്.''
പി. സുന്ദരൻ (എസ്.എൻ.ഡി.പി യോഗം കൗൺസിലർ)
'' പിന്നാക്കവിരുദ്ധ നിലപാടുകൾക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തിയ നവോത്ഥാന നായകൻ കൂടിയായിരുന്നു പത്രാധിപർ. ഏറെ പ്രതിസന്ധികളെ തരണം ചെയ്താണ് പത്രാധിപർ കേരളകൗമുദി പടുത്തുയർത്തിയത്. പിന്നാക്ക വിഭാഗങ്ങളുടെ അവകാശ സമരങ്ങളുടെ മുന്നണി പോരാളിയാണ് കേരളകൗമുദി. പത്രാധിപർ തെളിച്ച അതേ പാതയിലൂടെയാണ് കേരളകൗമുദി ഇപ്പോഴും സഞ്ചരിക്കുന്നത്. ''
എൻ. രാജേന്ദ്രൻ (എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ സെക്രട്ടറി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |