കൊല്ലം: ആറുമാസമായി സി.ടി സ്കാൻ പ്രവർത്തിക്കാത്തതിലും ഫാർമസിസ്റ്റ് മരുന്ന് മാറ്റിനൽകിയത് ഡ്യൂട്ടി നഴ്സ് റിപ്പോർട്ട് ചെയ്തിട്ടും നടപടിയെടുക്കാത്തതിലും പ്രതിഷേധിച്ച് ബി.ജെ.പി കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡെപ്യുട്ടി സൂപ്രണ്ടിനെയും നഴ്സിംഗ് സൂപ്രണ്ടിനെയും ഉപരോധിച്ചു. രണ്ടു വർഷം പ്രവൃത്തി പരിചയമുള്ള ഫാർമസിസ്റ്റിനെ നിയമിക്കേണ്ടിടത്ത് ഇഷ്ടക്കാരെ നിയമിച്ചിരിക്കുകയാണ്. ഗുരുതര വീഴ്ചയുണ്ടായിട്ടും ഫാർമസിസ്റ്റ് ജോലിയിൽ തുടരുന്നത് സാധാരണക്കാരുടെ ജീവന് വിലകൽപ്പിക്കാത്ത നടപടിയാണെന്നും ബി.ജെ.പി ആരോപിച്ചു. സി.ടി സ്കാനിംഗ് മെഷീൻ പ്രവർത്തിപ്പിക്കാൻ കഴിയാത്തത് കമ്മിഷൻ മാത്രം ലക്ഷ്യമിട്ടുള്ളതാണ്. സ്വകാര്യ സ്കാനിംഗ് സെന്ററുകൾ നൽകുന്ന ലെറ്റർ പാഡിൽ സ്കാനിംഗിനായി റഫർ ചെയ്യുന്നത് ഇതിന്റെ ഭാഗമാണെന്നും ബി.ജെ.പി പ്രവർത്തകർ പറഞ്ഞു.
അടിയന്തരമായി നടപടി സ്വീകരിക്കാമെന്നും ഒരുമാസത്തിനുള്ളിൽ സി.ടി. സ്കാൻ പ്രവർത്തിപ്പിക്കാമെന്നുമുള്ള ഡെപ്യുട്ടി സൂപ്രണ്ടിന്റെ ഉറപ്പിനെ തുടർന്ന് ഉപരോധ സമരം അവസാനിപ്പിച്ചു. ബി.ജെ.പി കൊല്ലം മണ്ഡലം പ്രസിഡന്റ് മോൻസി ദാസ്, ജനറൽ സെക്രട്ടറി പ്രണവ് താമരക്കുളം, വൈസ് പ്രസിഡന്റ് ആനന്ദ കൃഷ്ണൻ, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ശ്രീകാന്ത് കച്ചേരി, വിഷ്ണു മാമൂട്ടിൽക്കടവ്, അയ്യപ്പൻപിള്ള എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |