കോഴിക്കോട് : അച്ഛന്റെ സീരിയലുകളും അമ്മയുടെ നാടകവിശേഷങ്ങളും ഉള്ളിൽ കലയുടെ വിത്ത് പാകിയപ്പോൾ കന്നിക്കാരിയുടെ പരിഭ്രമമില്ലാതെ ഏകാഭിനയത്തിൽ മികവുകാട്ടി നന്ദന നായർ. എ ഗ്രേഡ് നേടിയ അഭിനയ മികവ് സിനിമിയിലേയ്ക്കുള്ള വാതിൽ തുറക്കുമെന്ന പ്രതീക്ഷയാണ് നന്ദനയ്ക്കും കുടുംബത്തിനും.
തിരുവനന്തപുരം പൂജപ്പുര മുടവൻമുകൾ കൗസ്തുഭത്തിൽ ആരോഗ്യവകുപ്പ് ഹെൽത്ത് ഇൻസ്പെക്ടർ ബാബാജിയുടെയും കേരള യൂണിവേഴ്സിറ്റി സെക്ഷൻ ഓഫീസർ ലക്ഷ്മിയുടെയും മകളാണ് വഴുതക്കാട് കാർമൽ ഗേൾസ് എച്ച്.എസ്.എസിലെ പത്താം ക്ളാസ് വിദ്യാർത്ഥിനി നന്ദന നായർ.
അച്ഛൻ ബാബാജി അറിയപ്പെടുന്ന സീരിയൽ നടനും ഡബ്ബിംഗ് ആർട്ടിസ്റ്റുമാണ്. അമ്മ ലക്ഷ്മി നാടക മത്സരങ്ങളിൽ സ്കൂൾ, കോളേജ് തലങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ വാങ്ങിക്കൂട്ടിയിട്ടുണ്ട്. വീട്ടിലെ ചർച്ചകളെല്ലാം അഭിനയത്തെക്കുറിച്ച്. മകളുടെ സിനിമാ മോഹം ഉടൻ പൂവണിയുമെന്ന പ്രതീക്ഷയാണ് മാതാപിതാക്കൾക്ക്.
രമണനിൽ തുടങ്ങി
കാലഘട്ടത്തിന്റെ പ്രണയമാറ്റങ്ങളായിരുന്നു മോണോ ആക്ടിൽ നിറയെ. ചങ്ങമ്പുഴയുടെ രമണൻ മുതൽ പാറശാലയിലെ ഗ്രീഷ്മ വരെയുള്ള പ്രണയത്തിന്റെ വിവിധ തലങ്ങളാണ് നന്ദന അവതരിപ്പിച്ചത്. ബഷീറിന്റെ പ്രണയലേഖനത്തിലെ സാറാമ്മയും കേശവൻ നായരും കടന്നുവന്നശേഷമാണ് പുതിയ കാലത്തെ പ്രണയ കഥാപാത്രങ്ങളെത്തിയത്. ഇത്തിരി സമയംകൊണ്ട് പതിമൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിച്ച് എ ഗ്രേഡും സ്വന്തമാക്കി. സതീഷ്.ജി.നായരാണ് ഗുരു. കിരാതം കഥയുമായി മറ്റന്നാൾ ഓട്ടം തുള്ളൽ വേദിയിലും നന്ദനയുണ്ടാകും. കുറിച്ചിത്താനം ജയകുമാറിന്റെ ശിക്ഷണത്തിലാണ് ഓട്ടൻ തുള്ളൽ പഠനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |