50 ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു, തൊട്ടടുത്ത വീട്ടിലേക്കും തീ പടർന്നു
കൊല്ലം: പഴയാറ്റിൻകുഴിയിൽ ദേശീയപാതയ്ക്കടുത്തുള്ള ഫർണിച്ചർ ഗോഡൗൺ പൂർണമായും കത്തിനശിച്ചു. തൊട്ടടുത്തുള്ള വീട്ടിലേക്കും തീപടർന്നെങ്കിലും തക്കസമയത്ത് കെടുത്തിയതിനാൽ വൻദുരന്തം ഒഴിവായി. പഴയാറ്റിൻകുഴിക്കടുത്ത് ക്രസന്റ് നഗർ മൂൺലൈറ്റിൽ മുഹമ്മദ് ഷെരീഫിന്റെ ഉടമസ്ഥതയിലുള്ള ബാസ് ഫർണിച്ചറിന്റെ ഗോഡൗണാണ് കത്തി നശിച്ചത്. ഇന്നലെ രാവിലെ എഴോടെയായിരുന്നു സംഭവം. ഗോഡൗണിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട പരിസരവാസികളാണ് വിവരം അഗ്‌നിരക്ഷാസേനയെ അറിയിച്ചത്. സംഭവ സമയം ഗോഡൗണിനുള്ളിൽ ആരുമില്ലാതിരുന്നതിനാൽ ആളപായം ഒഴിവായി. ഫയർഫോഴ്സ് എത്തിയപ്പോഴേക്കും രണ്ടു നിലകളിലായി ഇരുമ്പിൽ നിർമിച്ച ഷീറ്റ് മേഞ്ഞ ഗോഡൗൺ കത്തിനശിച്ചിരുന്നു. ഇതിനിടെ സമീപത്തെ സംസംനഗർ 15 എ, തണ്ടാശ്ശേരിൽ റാഫിയുടെ ഇരുനില വീട്ടിലേക്ക് തീ പടർന്നു. മതിലുകൾ വിണ്ടു കീറി. ജനൽചില്ലുകളും വീട്ടിലെ വയറിംഗുകളും പൊട്ടിതെറിച്ചു. വീട്ടുകാർ ഓടി രക്ഷപ്പെട്ടു. തൊട്ടടുത്ത വൈദ്യുത പോസ്റ്റിലേക്കും തീ പടർന്ന് കേബിളുകൾ കത്തിനശിച്ചു.
ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ഫർണിച്ചറുകളും നിർമ്മാണത്തിനായി എത്തിച്ചിരുന്ന തടി ഉരുപ്പടികളും കത്തിനശിച്ചു. ഏകദേശം 50 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. റാഫിയുടെ വീട്ടിലേയ്ക്ക് പടർന്ന തീയിൽ ഏകദേശം അഞ്ച് ലക്ഷത്തിന്റെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക കണക്ക്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാകാമെന്ന് സംശയിക്കുന്നു. കടപ്പാക്കട, ചാമക്കട, കുണ്ടറ, പരവൂർ എന്നിവിടങ്ങളിൽ നിന്നായി പന്ത്രണ്ട് യൂണിറ്റ് അഗ്‌നിരക്ഷാസേന സംഘമെത്തി മൂന്നു മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
പരിഭ്രാന്തിപരത്തി
കറുത്തിരുണ്ട പുക
ഫർണിച്ചർ ഗോഡൗണിലെ തടി ഉരുപ്പടികൾ കത്തിയുണ്ടായ പുക പരിസരത്താകെ വ്യാപിച്ചതോടെ പ്രദേശവാസികൾ ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ടി. കറുത്ത പുകയുടെ കാരണമറിയാതെ പരിസരവാസികൾ പരിഭ്രാന്തരായി. ശക്തമായി കാറ്റു വീശിയതോടെ ഫർണിച്ചറുകൾ അതിവേഗം കത്തിയമരുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും കൃത്യസമയത്ത് രക്ഷാപ്രവർത്തനം നടത്തിയത് കൊണ്ടാണ് കൂടുതൽ വീടുകളിലേക്ക് തീ പടരാതിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |