കോട്ടയം . ഒരാഴ്ചയായി കോടിമത പാലത്തിന് സമീപത്ത് പൈപ്പ് പൊട്ടി കുടിവെള്ളം പാഴായിട്ടും വാട്ടർ അതോറിട്ടി അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി. ഇതുകാരണം ലിറ്റർ കണക്കിന് വെള്ളമാണ് ദിവസവും നഷ്ടമാകുന്നത്. ചെറിയ തോതിൽ തുടങ്ങിയ ചോർച്ചയാണ് ഇന്നലെ വലുതായത്.
പുറത്തേക്ക് ശക്തിയിൽ ചീറ്റുന്ന വെള്ളം കാൽനടയാത്രികരെയും വാഹനയാത്രക്കാരെയും ദുരിതത്തിലാഴ്‌ത്തി. വേനൽക്കാലം കടുത്തതോടെ നഗര പരിധിയിലടക്കം കുടിവെള്ള ക്ഷാമമുണ്ട്. ഇതിനിടയിലാണ് വാട്ടർ അതോറിട്ടിയുടെ അനാസ്ഥ. നഗരത്തിലെ പലയിടങ്ങളിലും പഴയ പൈപ്പുകൾ മാറ്റി പുതിയവ സ്ഥാപിച്ചെങ്കിലും പൊട്ടലിന് മാറ്റം അറുതിയില്ല. ദിവസങ്ങൾക്ക് മുൻപ് ഈരയിൽക്കടവ് ജംഗ്ഷനിലും റോഡിനടിയിലൂടെയുള്ള പൈപ്പ് പൊട്ടി റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. പ്രദേശവാസികളുടെ പരാതിയെ തുടർന്ന് അധികൃതർ ഇവിടത്തെ അറ്റകുറ്റപ്പണി ആരംഭിച്ചു.
വെള്ളത്തിനായി നെട്ടോട്ടം.
നഗരപരിധിയിലും മറ്റിടങ്ങളിലും പൊതു പൈപ്പുകളിലൂടെ വെള്ളം പാഴാകുമ്പോൾ നഗരവാസികൾ കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണ്. പൈപ്പ് പൊട്ടൽ പതിവാകുമ്പോഴും അധികൃതർ കണ്ടില്ലെന്ന് നടിക്കുന്ന സ്ഥിതിയാണ്. ജലക്ഷാമം നേരിടുന്ന കോടിമത പാലത്തിന് സമീപം താമസിക്കുന്നവർ പൊട്ടിയ പൈപ്പിൽ നിന്നുള്ള വെള്ളമാണ് അടിസ്ഥാന ആവശ്യങ്ങൾക്കുൾപ്പെടെ ഉപയോഗിക്കുന്നത്. കുടിവെള്ള ക്ഷാമമുള്ളതിനാൽ പൊട്ടിയതും ചോർച്ചയുള്ളതുമായ പൈപ്പുകൾ അടിയന്തരമായി മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |