കോട്ടയം . വേനൽച്ചൂടിൽ തളരാതെ ജില്ലയിലെ 18928 വിദ്യാർത്ഥികൾ നാളെ പത്താം ക്ലാസ് പരീക്ഷാഹാളിലേക്ക്. 29 വരെയാണ് പരീക്ഷ. നാളെ രാവിലെ 9.30 ന് ഒന്നാം ഭാഷ പാർട്ട് 1 പരീക്ഷയോടെയാണ് തുടക്കം. 255 പരീക്ഷാകേന്ദ്രങ്ങളിലായി ഇത്തവണ 9498 ആൺകുട്ടികളും 9430 പെൺകുട്ടികളും പരീക്ഷയെഴുതും.
ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതുന്നത് കോട്ടയം മൗണ്ട് കാർമൽ സ്കൂളിലാണ് , 375 പേർ. അഞ്ചു കുട്ടികൾ വീതം പരീക്ഷയെഴുതുന്ന വാഴപ്പള്ളി ഗവൺമെന്റ് ഹൈസ്കൂളിലും ഏറ്റുമാനൂർ ഗവൺമെന്റ് വിഎച്ച്എസ്എസിലുമാണ് ഏറ്റവും കുറവ്. 239 ഭിന്നശേഷി കുട്ടികളും പരീക്ഷയെഴുതുന്നു.
ഇംഗ്ലീഷ്, സോഷ്യൽ സയൻസ്, ഗണിതം എന്നിവ രാവിലെ 9.30 മുതൽ ഉച്ചയ്‌ക്ക് 12.15 വരെയും, മറ്റുള്ളവ 11.15 വരെയുമാണ്. കഴിഞ്ഞ വർഷം ജില്ലയിൽ 19452 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. 99.07 ആയിരുന്നു വിജയശതമാനം. 1843 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ഇത്തവണ വിജയശതമാനം ഉയർത്താനുള്ള കൂട്ടായ ശ്രമത്തിലാണ് അദ്ധ്യാപകരും വിദ്യാർത്ഥികളും. ഹയർസെക്കൻഡറി പരീക്ഷ 10ന് ആരംഭിച്ച് 30 ന് അവസാനിക്കും.
വേനൽച്ചൂടിൽ പതറരുത്
ഇത്തവണ പരീക്ഷകൾ രാവിലെ ആയതിനാൽ വേനൽച്ചൂടിനെ പേടിക്കേണ്ടെന്നാണ് അധികൃതർ പറയുന്നത്. മിക്ക പരീക്ഷകളും 11.15ന് അവസാനിക്കും. പരീക്ഷാഹാളിൽ വായു സഞ്ചാരം ഉറപ്പാക്കും. എല്ലാ ഹാളിന്റെയും പുറത്ത് കുടിവെള്ളം കരുതും. കുട്ടികൾക്ക് ബോട്ടിലുകളിൽ കുടിവെള്ളം കൊണ്ടുവരാം. കൊവിഡ് ഭീതിയൊഴിഞ്ഞതിനാൽ മാസ്ക് നിർബന്ധമല്ല. പനിയും മറ്റ് അസുഖങ്ങളും ഉള്ളവർക്ക് പ്രത്യേക ക്രമീകരണം ഒരുക്കും. പരീക്ഷാ ക്രമക്കേട് തടയാൻ നാല് സ്ക്വാഡുകൾ സ്കൂളുകളിൽ പരിശോധന നടത്തും. ചോദ്യ പേപ്പറുകളുടെ സോർട്ടിംഗ് പൂർത്തിയാക്കി 16 ട്രഷറികളിലും 18 എസ്ബിഐ ലോക്കറുകളിലും സൂക്ഷിച്ചിട്ടുണ്ട്. പരീക്ഷ ദിവസം രാവിലെ ചാർജ് ഓഫീസർമാരുടെയും മുതിർന്ന അദ്ധ്യാപകരുടെയും നേതൃത്വത്തിൽ ഇവ സ്കൂളുകളിൽ എത്തിക്കും.
പരീക്ഷയെഴുതുന്നവർ
(വിദ്യാഭ്യാസ ജില്ല, സ്കൂളുകൾ, ആൺകുട്ടികൾ, പെൺകുട്ടികൾ, ആകെ)
കോട്ടയം : 95, 3576, 3820, 7396
പാലാ : 46, 1618, 1559, 3177
കാഞ്ഞിരപ്പള്ളി : 72, 2684, 2443, 5127
കടുത്തുരുത്തി : 42, 1620, 1608, 3228
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |