പാലാ . വികസിത രാജ്യങ്ങളിലെ ജീവിത നിലവാരത്തിലേക്ക് കേരളീയരെ എത്തിക്കാനാകുമെന്നാണ് മുഖ്യമന്ത്രിയുടെ വീക്ഷണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയ്ക്ക് പാലായിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്താൻ തയ്യാറാകുന്ന മുഖ്യമന്ത്രിയാണ് നമുക്കുള്ളത്. യു ഡി എഫ് വേണ്ടെന്ന് വച്ചുപോയ നാഷണൽ ഹൈവെ അടുത്തവർഷം തീരും. കെ റെയിൽ 50 വർഷത്തിന്റെ ഭാവിയാണ്. വലിയ വളർച്ചയായിരുന്നു ഉദ്ദേശിച്ചത്. യു ഡി എഫും ബി ജെ പിയും കേന്ദ്രവും ഇതിനെ എതിർക്കുകയായിരുന്നു. പാലായിൽ ജാഥ സ്വീകരണത്തെ തടയാനുള്ള ശ്രമങ്ങൾ നടന്നെങ്കിലും കൃത്യമായ കോടതി ഇടപെടലിലൂടെ ജാഥയുടെ ആവേശം പാലാ തിരിച്ചറിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാലാ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നിന്ന് തുറന്ന ജീപ്പിലാണ് ജാഥ ക്യാപ്റ്റനെ കൊട്ടാരമറ്റത്തേയ്ക്ക് ആനയിച്ചത്. തെയ്യം, കാവടി തുടങ്ങിയ കലാരൂപങ്ങളും അകമ്പടിയേകി. ജോസ് കെ മാണിയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ് (എം) പ്രവർത്തകരും ജാഥയ്ക്ക് ഒപ്പമുണ്ടായിരുന്നു. വേദിയിൽ എം വി ഗോവിന്ദനെ ജോസ് ഷാളണിയിച്ച് സ്വീകരിച്ചു. സി പി എം ജില്ലാ സെക്രട്ടേറിയറ്റംഗം ലാലിച്ചൻ ജോർജ്ജ് അദ്ധ്യക്ഷനായിരുന്നു. ജാഥാ അംഗങ്ങളായ കെടി ജലീൽ, ജെയ്ക് സി തോമസ്, പി കെ ബിജു, എം സ്വരാജ്, സി എസ് സുജാത, മന്ത്രി വി എൻ വാസവൻ, സി പി എം ജില്ലാ സെക്രട്ടറി എ വി റസൽ, കെ അനിൽകുമാർ, കെ ജെ തോമസ്, പി എം ജോസഫ്, ജോസിൻ ബിനോ, രമാ മോഹനൻ, തങ്കമ്മ ജോർജ്ജുകുട്ടി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |