കോട്ടയം . ചൂടിന് ആശ്വാസമായി വേനൽമഴയെത്തിയെങ്കിലും പിന്നാലെ പകർച്ചവ്യാധിയുടെ തേരോട്ടം. നാട് ചുട്ടുപൊള്ളുമ്പോൾ നാട്ടുകാരുടെ ശുദ്ധജല ലഭ്യത കുറഞ്ഞതോടെ വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയ ജലജന്യരോഗങ്ങൾ പിടിപെടാൻ സാദ്ധ്യതയേറെയാണെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു. വായുവിലൂടെ പകരുന്ന ചിക്കൻപോക്‌സ് അടക്കമുള്ള രോഗങ്ങളും വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. കൊവിഡിന് സമാനമായ ലക്ഷണങ്ങളോടെയുള്ള വൈറൽ പനി ബാധിതരുടെ എണ്ണത്തിലും കുറവില്ല.
ചിക്കൻപോക്‌സ്
മലയോര മേഖലയിൽ ഉൾപ്പെടെ ചിക്കൻ പോക്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്കൂളിൽ നിന്ന് വിദ്യാർത്ഥികൾക്കും രോഗം പകരുന്നുണ്ട്. ഈയാഴ്ച 17 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പനി, തലവേദന ലക്ഷണങ്ങളിൽ തുടങ്ങി ശരീരത്തിൽ കുമിളകൾ ഉണ്ടാകുമ്പോഴാണ് പലരും തിരിച്ചറിയുന്നത്. വാരിസെല്ല സോസ്റ്റർ എന്ന വൈറസാണ് ചിക്കൻപോക്‌സിന് കാരണമാകുന്നത്. രോഗബാധിതരുടെ സാമീപ്യം വഴി രോഗം പകരും.
വൈറൽ പനി
വൈറൽ പനി മൂലം ആശുപത്രികളിൽ എത്തുവന്നരുടെ എണ്ണം കൂടുകയാണ്. കൊവിഡിനേക്കാൾ മാരകമായ ലക്ഷണങ്ങളുള്ള വൈറൽ പനി മാറാൻ രണ്ടാഴ്ച വരെ സമയമെടുക്കും. ശബ്ദം തിരിച്ചു കിട്ടാനാണ് പ്രയാസം. ശരീരവേദനയും തൊണ്ടവേദനയും ലക്ഷണങ്ങളാണ്. ഒരു ദിവസം ജില്ലയുടെ വിവിധ സർക്കാർ ആശുപത്രികളിൽ 600 - 1000 പേർവരെയാണ് ചികിത്സ തേടുന്നത്.
വയറിളക്ക രോഗങ്ങൾ
ഈ മാസം ഇതുവരെ വയറിളക്ക രോഗങ്ങളെത്തുടർന്ന് 485 പേർ ചികിത്സ തേടി. പുറത്തു നിന്ന് ആഹാരം കഴിക്കാത്തവരെയും വയറിളക്കം പിടികൂടുകയാണ്. ജലക്ഷാമം രൂക്ഷമായതാണ് കാരണങ്ങളിൽ ഒന്നായി ഡോക്ടർമാർ പറയുന്നത്. കിണറുകൾ അടക്കമുള്ള ശുദ്ധജല സ്രോതസുകളിലേറെയും വറ്റി.
ശ്രദ്ധിക്കാൻ
പുറത്തു നിന്നുള്ള വെള്ളവും ഭക്ഷണവും ഒഴിവാക്കുക
തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക
വ്യക്തി ശുചിത്വം ഉറപ്പാക്കുക
അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക
മാസ്ക് ഉപയോഗം ശീലമാക്കുക
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |