കോട്ടയം: ലോക ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ച കുമരകത്ത് ഹെലിപ്പാഡിന് സംസ്ഥാന ബഡ്‌ജറ്റിൽ 5 കോടി രൂപ അനുവദിച്ചതോടെ ഫലപ്രാപ്തിയിലെത്തുന്നത് കേരളകൗമുദിയുടെ പോരാട്ടം. രാഷ്ട്രപതി ദ്രൗപദി മുർമ്മുവിന്റെ കുമരകം സന്ദർനത്തിന് പിന്നാലെയാണ് കുമരകത്ത് ഹെലിപ്പാഡില്ലാത്തതിന്റെ ബുദ്ധിമുട്ട് കേരളകൗമുദി ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞ ഒക്ടോബർ 24മുതൽ തുടർച്ചയായി പ്രസിദ്ധീകരിച്ച വാർത്തയിൽ മന്ത്രി വി.എൻ വാസവൻ ഇടപെടുകയായിരുന്നു.
രാഷ്ട്ര തലവന്മാരടക്കം സന്ദർശനം നടത്തുന്ന കുമരകത്തിന്റെ ഹോട്ടൽ വ്യവസായ മേഖലയ്ക്കും ടൂറിസം രംഗത്തിനും ഏറ്റവും ഗുണകരമാകണമെന്ന ലക്ഷ്യവുമുണ്ട്. കാൽനൂറ്റാണ്ട് മുന്നേ മുൻ പ്രധാനമന്ത്രി എ.ബി വാജ്‌പേയിയുടെ സന്ദർശനത്തിലൂടെയാണ് കുമരകം രാജ്യാന്തരശ്രദ്ധ നേടുന്നത്. ശ്രീലങ്കൻ പ്രസിഡന്റായിരുന്ന ചന്ദ്രിക കുമാരത്തുംഗെ, ചാൾസ് രാജകുമാരൻ, മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടിൽ തുടങ്ങിയവരെല്ലാം കുമരകത്തിന്റെ കായൽസൗന്ദര്യം കണ്ടറിഞ്ഞു. കഴിഞ്ഞ വർഷം രാഷ്ട്രപതി ദ്രൗപതി മുർമ്മുവും കുമരകം സന്ദർശിച്ചു. ജി 20 ഉച്ചകോടിക്ക് വേദിയായത് കുമരകത്തിന്റെ പെരുമ രാജ്യാന്തര ടൂറിസ മേഖലയിൽ വേറിട്ട മേൽവിലാസം ഉണ്ടാക്കി. എന്നാൽ വി.ഐ.പികൾ കുമരകത്തെത്തണമെങ്കിൽ റോഡ് മാർഗം മാത്രമാണ് ആശ്രയം. കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ ഇറങ്ങിയ ശേഷം റോഡ് മാർഗം കുമരകത്തേയ്ക്ക് പോകണം. സുരക്ഷാ പ്രശ്നവും മറ്റ് ബുദ്ധിമുട്ടുകളും നിലനിൽക്കുമ്പോഴാണ് ഹെലിപ്പാഡെന്ന ആവശ്യം കേരളകൗമുദി മുന്നോട്ടുവച്ചത്.
ഹെലിപ്പാഡ് വരുമ്പോൾ
ടൂറിസത്തിൽ പുതിയ അവസരങ്ങൾ
വി.വി.ഐ.പികൾ കൂടുതലായി എത്തും
വേമ്പനാട്ട് കായലിന്റെ ആകാശ ദൃശ്യമെന്ന സാദ്ധ്യത
വി.വി.ഐ.പി ഹെലികോപ്ടറുകൾ അടക്കം ഇറങ്ങാൻ പറ്റുന്ന രീതിയിലാണ് കുമരകത്ത് ഹെലിപ്പാഡ് ഒരുങ്ങുന്നത്.
മന്ത്രി വി.എൻ.വാസവൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |