വെച്ചൂ, തകർത്തൂ, നീക്കി
പാലാ: കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പാലായിൽ സ്ഥാപിച്ച ഫ്ലക്‌സ് ബോർഡുകൾ
തകർക്കപ്പെട്ട നിലയിൽ. കേരളം കെ.സി നയിക്കട്ടെ എന്നായിരുന്നു ഫ്ലക്‌സിൽ എഴുതിയിരുന്നത്. കഴിഞ്ഞ ദിവസം രാവിലെ പ്രത്യക്ഷപ്പെട്ട ഫ്ലക്സുകളാണ് പിറ്റേന്ന് രാവിലെ തകർത്തുകളഞ്ഞത്. തകർക്കപ്പെട്ട ഫ്ലക്സുകൾ ഇന്നലെ ഉച്ചയ്ക്ക് മുമ്പുതന്നെ സ്ഥലത്തുനിന്ന് നീക്കുകയും ചെയ്തു. പാലാ മേഖലയിൽ കെ.സി വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും വി.ഡി സതീശനെയും മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രാദേശിക കോൺഗ്രസ് ഗ്രൂപ്പുകൾ സജീവമാണ്.
ഇതിൽ കെ.സി. വേണുഗോപാലിനെ അനുകൂലിക്കുന്നവരാണ് ഫ്ലക്‌സ് വച്ചത്. സതീശനെ അനുകൂലിക്കുന്നവരാണ് ഫ്ലക്‌സ് തകർത്തതെന്നാണ് ആരോപണം. എന്നാൽ തകർത്ത ഫ്ലക്‌സുകൾ നീക്കിയത് ആരാണെന്നത് സംബന്ധിച്ച് ഒരുവിവരവുമില്ല.
പാമ്പാടിയിലും പുതുപ്പള്ളിയിലും സതീശനായി പ്രകടനം പാമ്പാടി: ഉമ്മൻചാണ്ടിയുടെ നാടായ പുതുപ്പള്ളി മണ്ഡലത്തിലെ പാമ്പാടിയിലും പുതുപ്പള്ളിയിലും വി.ഡി സതീശന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങി. പാമ്പാടിയിൽ നടന്ന പ്രകടനം പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് സിജു കെ ഐസക് ഉദ്ഘാടനം ചെയ്തു. പാമ്പാടിയിലെ പാർട്ടി ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച ഐക്യദാർഢ്യ റാലി കാളചന്ത ചുറ്റി ബസ് സ്റ്റാൻഡിന് മുന്നിൽ സമാപിച്ചു. ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ മാറിനിന്നു. ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് അനിയൻ മാത്യു, മീനടം പഞ്ചായത്ത് പ്രസിഡന്റ് മിനി ഫിലിപ്, പാമ്പാടി പഞ്ചായത്ത് അംഗം സെബാസ്റ്റ്യൻ ജോസഫ് അടക്കമുള്ള നേതാക്കൾ പ്രസംഗിച്ചു. പുതുപ്പള്ളിയിൽ നടന്ന ഐക്യദാർഢ്യ റാലിയ്ക്ക്ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് അനൂപ് മാത്യു നേതൃത്വം നൽകി.