കണക്കെടുത്ത് സി.പി.എമ്മും, സി.പി.ഐയും.... ജയരാജിനെ തോൽപ്പിച്ചത് കേരള കോൺഗ്രസോ ?
കോട്ടയം : കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥികൾക്കെതിരെ ക്രോസ് വോട്ട് നടന്നെന്ന ജോസ് കെ.മാണിയുടെ പരാമർശത്തിന്റെ മുനയൊടിക്കാൻ കാഞ്ഞിരപ്പള്ളിയിൽ സി.പി.എമ്മും, സി.പി.ഐയും. ഡോ.എൻ.ജയരാജിന് കേരള കോൺഗ്രസ് പ്രവർത്തകരുടെ വോട്ടുകൾ കിട്ടിയില്ലെന്നാണ് എൽ.ഡി.എഫിന്റെ പ്രാഥമിക വിലയിരുത്തൽ. ഉറപ്പായും ജയിക്കുമെന്ന് വിശ്വസിച്ചിരുന്ന മണ്ഡലത്തിലായിരുന്നു 5772 വോട്ടുകൾക്ക് പരാജയം. മുൻ തിരഞ്ഞെടുപ്പുകളിലെ ബൂത്ത് തിരിച്ചുള്ള കണക്കുകൾ എടുത്ത് വിശദമായ റിപ്പോർട്ട് സമർപ്പിക്കും. 2016 ൽ യു.ഡി.എഫിന്റെ ഭാഗമായിരിക്കേ ഡോ. എൻ.ജയരാജിന് ലഭിച്ചത് 53,126 വോട്ടുകൾ. അന്ന് സി.പി.ഐയുടെ അഡ്വ.വി.ബി.ബിനു 49,236 വോട്ടുകൾ നേടി. ജോസ് കെ.മാണിയുടെ ഇടതുപ്രവേശനത്തോടെ 2021 ൽ ജയരാജ് ഇടത് സ്ഥാനാർത്ഥിയായി. വോട്ടുകൾ 60299. കോൺഗ്രസ് സ്ഥാനാർത്ഥി ജോസഫ് വാഴയ്ക്കന് ലഭിച്ചത് 46596, ഭൂരിപക്ഷം 13703. ഇക്കുറി ജയരാജിന് ലഭിച്ചത് 50874 വോട്ടുകൾ. 56646 വോട്ടുകൾ നേടിയ റോണി കെ.ബേബി 5772 വോട്ടുകൾക്ക് ജയരാജിനെ അട്ടിമറിക്കുകയായിരുന്നു.
കുറഞ്ഞത് 9425 വോട്ടുകൾ
2021 നേക്കാൾ എൻ.ജയരാജിന് 9425 വോട്ടുകളാണ് കുറഞ്ഞത്. അതേസമയം 2016 ൽ വി.ബി.ബിനു നേടിയ 49,236 വോട്ട് ഇക്കുറി 50874 ആയി. ഈ കണക്കുകൾ വച്ച് മണ്ഡലത്തിൽ ഇടതുമുന്നണിയുടെ അടിസ്ഥാന വോട്ടുകൾ നഷ്ടപ്പെട്ടില്ലെന്ന് സി.പി.എം, സി.പി.ഐയും തെളിയിക്കുന്നു. ക്രിസ്ത്യൻ മേഖലകളിലെല്ലാം ജയരാജ് പിന്നിലായതും കേരള കോൺഗ്രസിന് സ്വാധീനമുള്ള പഞ്ചായത്തുകളിൽ വോട്ടുകുറഞ്ഞതും ഇതിന് തെളിവായി ഉയർത്തുന്നുണ്ട്.
'' ഒന്നുകിൽ വോട്ട് ചെയ്തില്ലെന്ന് സമ്മതിക്കണം.അതല്ലെങ്കിൽ ജോസിന് സ്വാധീനമില്ലെന്ന് അംഗീകരിക്കണം.
ഇടതുമുന്നണി നേതാവ്