ക്ഷീരമേഖലയ്ക്ക് ക്ഷീണം, കർഷകർ കണ്ണീരിൽ
കോട്ടയം: കടുത്ത ചൂട് ക്ഷീരമേഖലയെയും വരിഞ്ഞുമുറുക്കി. കഴിഞ്ഞ മാസങ്ങളിൽ ചൂട് അസഹനീയമായതിനെ തുടർന്ന് പാലിന്റെ അളവ് കുറഞ്ഞു. ഏപ്രിലിൽ പാൽ ഉത്പാദനവും സംഭരണവും സാധാരണയേക്കാൾ കുറവാണ് രേഖപ്പെടുത്തിയത്. കുടിനീരിന്റെയും പച്ചപ്പുല്ലിന്റെയും ലഭ്യതക്കുറവാണ് പ്രധാന കാരണം. പാൽ സംഭരണം ജനുവരി മുതൽ കുറഞ്ഞു തുടങ്ങിയിരുന്നു. ഫെബ്രുവരിയിലാണ് ഏറ്റവും കുറവ് സംഭരണം രേഖപ്പെടുത്തിയത്.
സംഭരിച്ചത്: ക്ഷീര വികസനവകുപ്പിന്റെ കണക്ക് പ്രകാരം ജനുവരിയിൽ 26,04,103 ലിറ്റർ പാലാണ് ജില്ലയിൽ സംഭരിച്ചത്. ഫെബ്രുവരിയിൽ ഇത് 22,92,605 ലിറ്ററായി കുറഞ്ഞു. മാർച്ചിൽ 25,01,135 ലിറ്ററായി ഉയർന്നപ്പോൾ ചൂട് ശക്തമായ ഏപ്രിലിൽ 23,50,141 ലിറ്ററായി വീണ്ടും കുറഞ്ഞു. മാർച്ചിൽ പച്ചപ്പുല്ല് കുറഞ്ഞ് തുടങ്ങിയിരുന്നു. ഏപ്രിലിൽ പച്ചപ്പുല്ലിന്റെയും തീറ്റപ്പുല്ലിന്റെയും ദൗർലഭ്യവും രൂക്ഷമായി. ഇത് പശുക്കളുടെ ആരോഗ്യത്തെയും ബാധിച്ചു. ജില്ലയിൽ സൂര്യാഘാതമേറ്റ് ഏഴു പശുക്കൾ ചത്തിരുന്നു.
വരുംമാസങ്ങളിൽ പ്രതീക്ഷ ജൂൺ, ജൂലായ് മാസങ്ങളിലാണ് ഏറ്റവും കൂടുതൽ പാൽ ലഭ്യമാവുന്നത്. എന്നാൽ, കഴിഞ്ഞ വർഷം ജൂണിൽ 22,30,530 ലിറ്റർ പാൽ മാത്രമാണ് ജില്ലയിൽ സംഭരിച്ചത്. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ പാൽ സംഭരിച്ചത് ഡിസംബറിലാണ്. 26,54,206 ലിറ്റർ പാൽ സംഭരിച്ചു.