പാൽ വില വർദ്ധനയും കർഷകർക്ക് രക്ഷയേകില്ല
കോട്ടയം : പാൽ വില വർദ്ധിപ്പിച്ചിട്ടും പ്രതിസന്ധിയിൽനിന്ന് കരകയറാതെ ക്ഷീരകർഷകർ. 4 രൂപയുടെ വർദ്ധനവ് വരുത്തിയെങ്കിലും കാലിത്തീറ്റ വില വർദ്ധനവും ഇടനിക്കാരുടെ ചൂഷണവുമാണ് ചെറുകിട കർഷകരെ വലയ്ക്കുന്നത്. 6 രൂപ കൂട്ടി നൽകണമെന്നായിരുന്നു ക്ഷീര കർഷകരുടെ ആവശ്യം. ജൂൺ 1 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. വർദ്ധിപ്പിച്ച നാല് രൂപയിൽ 3.35 രൂപയാണ് കർഷകന് ലഭിക്കുക. പാൽ വില വർദ്ധിപ്പിക്കുന്നതിന് മുൻപേ പല കമ്പനികളും തീറ്റവിലകൂട്ടി. 50 കിലോ ചാക്കിന് 1450 രൂപയ്ക്ക് മുകളിലാണ് വില. പച്ചപ്പുല്ലിന്റെ ക്ഷാമം കാരണം കൂടുതലായും കാലിത്തീറ്റയെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്. തവിട്, പിണ്ണാക്ക്, വൈക്കോൽ എന്നിവയുടെ വിലയും ഉയർന്നു. ഇതിന് പുറമെ പാൽ ഉത്പാദനം കുറയൽ, പശുക്കളിൽ രോഗബാധ എന്നിവയും കർഷകരെ പ്രതിസന്ധിയിലാക്കുന്നു.
ചെലവ് കൂടി, 50 രൂപ ലഭിക്കണം നിലവിൽ ക്ഷീരസംഘങ്ങളിൽ അളക്കുന്ന ഒരു ലിറ്റർ പാലിന് 43, 44 രൂപ നിരക്കിലാണ് കർഷകർക്ക് ലഭിക്കുന്നത്. ഇത് 46, 47 രൂപയാകുമെന്നാണ് പ്രതീക്ഷ. എന്നാൽ കൊഴുപ്പ്, കൊഴുപ്പിതര ഘടകങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് വില നിശ്ചയിക്കുന്നത്. ഉയർന്ന ഉത്പാദന ശേഷിയുള്ള എച്ച്.എഫ് ഇനങ്ങളിൽ നിന്നുള്ള പാലിൽ കൊഴുപ്പിന്റെ അളവ് കുറവാണ്. ജഴ്സി പോലുള്ള ഇനങ്ങളിൽ കൊഴുപ്പ് കൂടുതലായതിനാൽ താരതമ്യേന നല്ല വില ലഭിക്കും. നിലവിലെ ചെലവുകൾ കണക്കിലെടുക്കുമ്പോൾ ലിറ്ററിന് കുറഞ്ഞത് 50 രൂപയെങ്കിലും ലഭിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
മുന്നിൽ വെല്ലുവിളികൾ
മരുന്നും, കാത്സ്യവുമൊന്നുമില്ലാതെ കന്നുകാലി വളർത്തൽ സാദ്ധ്യമല്ല
പശുക്കൾക്ക് അകിടുവീക്കം, ദഹനപ്രശ്നം തുടങ്ങിയവും വർദ്ധിച്ചു
നല്ല ഇനം കന്നുകാലികളെ കിട്ടാനില്ലാത്തതും തിരിച്ചടിയാണ്
ഇനിയും കാലിത്തീറ്റ വില വർദ്ധിക്കുമെന്ന ആശങ്ക ഉയരുന്നു
''കാലിത്തീറ്റയ്ക്ക് സബ്സിഡി, സ്ഥിരമായ വിലനിയന്ത്രണ സംവിധാനം, ഉത്പാദനച്ചെലവിനനുസരിച്ചുള്ള പാൽ വില എന്നിവ ഉറപ്പാക്കിയാലേ ക്ഷീരമേഖലയ്ക്ക് പിടിച്ചുനിൽക്കാനാകൂ.
-(ജുവിൻ, ക്ഷീരകർഷകർ)