കോട്ടയം : കടുത്തുരുത്തി റബർ മാർക്കറ്റിംഗ് സൊസൈറ്റിയും, പി.എൽ.സി ഫാക്ടറിയും പുനരുജ്ജീവിപ്പിക്കുന്നതിനായി കൺസോർഷ്യം രൂപീകരിക്കുമെന്ന് മന്ത്റി വി.എൻ.വാസവൻ നിയമസഭയിൽ പറഞ്ഞു. ഈ മേഖലയിലെ പ്രാഥമിക സഹകരണ സംഘങ്ങളുടെ കൺസോർഷ്യം രൂപീകരിച്ച് അഡ്വക്കേറ്റ് ജനറൽ വഴി ഹൈക്കോടതിയെ അറിയിച്ച ശേഷം പ്രവർത്തനവുമായി മുന്നോട്ട് പോകുമെന്നും മോൻസ് ജോസഫിന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.
സൊസൈറ്റിയും പി.എൽ.സി ഫാക്ടറിയും ഏറ്റെടുക്കുന്നതിന് സർക്കാരിന് നിയമപരമായും സാങ്കേതികമായും ബുദ്ധിമുട്ടുണ്ട്. നേരത്തെ മീനച്ചിൽ റബർ മാർക്കറ്റിംഗ് ആൻഡ് പ്രോസസിംഗ് സഹകരണ സംഘത്തിന്റെ ക്രംബ് ഫാക്ടറി പ്രവർത്തിപ്പിക്കുന്നതിനായി രൂപീകരിച്ച കൺസോർഷ്യത്തിന്റെ മാതൃകയിൽ പുനരുജ്ജീവന പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ച വിവരം കോടതിയെ അറിയിക്കും. ഇതിന്റെ ഭാഗമായി സർക്കാർ കുടിശികകൾ അടയ്ക്കുന്നതിന് അഞ്ചു വർഷത്തെ സാവകാശം തേടും. നടപടികൾ ആരംഭിക്കുന്ന മുറയ്ക്ക് നിക്ഷേപങ്ങൾ രണ്ട് വർഷത്തിനകം തിരികെ നൽകുമെന്നു നിക്ഷേപകരെ ബോദ്ധ്യപ്പെടുത്തും. ഇതിനായി നിക്ഷേപകരുടെ യോഗം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |