കോട്ടയം: നിർമാണ സാമഗ്രികളുടെ വില വർദ്ധിച്ചിട്ടും പറമ്പിൽ നിൽക്കുന്ന തടിക്ക് എന്താണ് വിലകിട്ടാത്തത്? തടിക്ക് തീരെ ഡിമാൻഡില്ലെന്ന് പറഞ്ഞ് കച്ചവടക്കാർ വിലയിടിക്കുമ്പോൾ കിട്ടുന്ന കാശിന് വെട്ടിക്കൊടുക്കേണ്ട സ്ഥിതിയിലാണ് അത്യാവശ്യക്കാർ. എന്നാൽ തേക്ക്, ആഞ്ഞിലി, പ്ളാവ് എന്നിവയുടെ വിലയിൽ വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. സംശയമുള്ളവർ ഒരു മുഴം തടിപ്പലക ഇതേ കച്ചവടക്കാരോടു തന്നെ ഒന്നു വിലയ്ക്കു ചോദിച്ചു നോക്കൂ. അപ്പോഴറിയാം വില. സാധാരണക്കാരന്റെ പറമ്പിലുള്ള തടി ചുളുവിലയ്ക്ക് കൊണ്ടുപോവുകയാണ് കച്ചവടക്കാർ. തടി വിലയെക്കുറിച്ചുള്ള അജ്ഞതയാണ് ഒരുവിഭാഗം കച്ചവടക്കാർ ചൂഷണം ചെയ്യുന്നത്.
നോട്ടു നിരോധനം, ജി.എസ്.ടി എന്നിവ കാരണം വിലകുറഞ്ഞെന്ന വ്യാജ പ്രചാരണമായിരുന്നു മുൻപ്. ഇരുമ്പും അലൂമിനിയവും മറ്റുമുപയോഗിച്ചുള്ള കട്ടിളകളും ജനലുകളും നിർമ്മിക്കുന്ന രീതി കുറെക്കാലമായി വലിയ പ്രചാരം നേടിയെങ്കിലും തടിയുടെ ഉപയോഗത്തെ കാര്യമായി ബാധിച്ചില്ല. പ്ളാസ്റ്റിക് ഉത്പന്നങ്ങളായ ചിലതരം ബോർഡുകൾ ഉപയോഗിച്ചവർ പോലും പാരിസ്ഥിതിക പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് തടിയിലേയ്ക്ക് തിരികെ വന്നിരിക്കുകയാണ്.
ആഡംബരം കൂടിയിട്ടും
പത്തു വർഷത്തിനിടെ ജില്ലയിൽ നിർമിച്ചതിൽ 70 ശതമാനം വീടുകളും 1500 സ്ക്വയർ ഫീറ്റിന് മുകളിലാണ്. വീടിന് തടികൊണ്ട് പാനലിംഗും കബോർഡ് വർക്കുമൊക്കെ ചെയ്യുന്നുണ്ട്. തടികൊണ്ടുള്ള ഗൃഹോപകരണങ്ങൾക്കും വിലകൂടി. ആഡംബര വീടുകൾക്ക് തടി ഒഴിച്ചുകൂടാത്ത ഒന്നായി. മില്ലുകളിലോ, കച്ചവടക്കാരിൽ നിന്നോ സാധാരണക്കാർ തടി വാങ്ങണമെങ്കിൽ വലിയ വില കൊടുക്കുകയും വേണം. എന്നാൽ ഇതിന് ആനുപാതികമായ വില പറമ്പുകളിൽ നിന്ന് തടിവെട്ടുമ്പോൾ നൽകുന്നുമില്ല.
മാർക്കറ്റ് വില
80 ഇഞ്ച് വണ്ണമുള്ള തേക്ക്: ക്യുബിക്ക് അടിക്ക് 3000-3500
സമാന അളവുള്ള ആഞ്ഞിലി: 600-800
തടിവില കണക്കാക്കുന്നത്
വണ്ണം വണ്ണം ഗുണം നീളം ഭാഗം 2034
മരം വിൽക്കുമ്പോൾ
സ്വയം അളന്ന് തിട്ടപ്പെടുത്തി വില മനസിൽ കാണുക
കുറഞ്ഞത് നാലു കച്ചവടക്കാരെയെങ്കിലും കാണിക്കുക
ഉദ്ദേശിച്ച വില ലഭിക്കുന്നില്ലെങ്കിൽ കാരണം തിരക്കുക
'' തടിക്ക് ഡിമാൻഡില്ലെന്നുള്ളത് വ്യാജ പ്രചാരണമാണ്. ഇടനിലക്കാരാണ് സാധാരണക്കാരെ ചൂഷണം ചെയ്യുന്നത്'' -
എബി ഐപ്പ്, കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി
'' തേക്കിനും ആഞ്ഞിലിക്കുമുള്ള വിലയും ഡിമാൻഡും മഹാഗണിക്കില്ല. പറമ്പിലുള്ള തടി വെട്ടിക്കയറ്റാനുള്ള ചെലവും മറ്റും കണക്കാക്കിയാണ് വിലയിടുക. ഓരോ പറമ്പിലെ വിലയും വ്യത്യസ്തമായിരിക്കും''
- ആനന്ദ് പഞ്ഞിക്കാരൻ, കരാറുകാരൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |