കോട്ടയം: പ്രവർത്തനം നിലച്ചുകിടന്നിരുന്ന കോട്ടയം ടെക്സ്റ്റൈൽസിന് പുതു ജീവൻ. 2020 ഫെബ്രുവരി 7 മുതൽ ലേ ഓഫീലായിരുന്ന സ്ഥാപനം ഇന്നലെ മുതൽ വീണ്ടും പ്രവർത്തന പാതയിലേക്ക്. വ്യവസായ മന്ത്രി പി. രാജീവ്, സഹകരണ രജിസ്‌ട്രേഷൻ മന്ത്രി വി.എൻ വാസവൻ എന്നിവർ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ട്രേഡ് യൂണിയൻ പ്രതിനിധികൾ എന്നിവരുമായി തിരുവനന്തപുരത്ത് നടത്തിയ ചർച്ചയാണ് സ്ഥാപനം പ്രവർത്തന സജ്ജമാകാൻ വഴിയൊരുക്കിയത്.
പൂർണതോതിൽ പ്രവർത്തനം സാദ്ധ്യമാക്കുമെന്ന ഉറപ്പിൽ 1.5 കോടി രൂപ സർക്കാർ അനുവദിക്കുകയായിരുന്നു. മൂന്നു ഷിഫ്റ്റിലും ജോലി ചെയ്യാമെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ സമ്മതിച്ചതിന്റെ അടിസ്ഥാനത്തിൽ സമയക്രമവും തീരുമാനിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപ്പറേഷന്റെ യൂണിറ്റായ കോട്ടയം ടെക്സ്റ്റൈൽസിലെ വൈദ്യുതി ചാർജ് വിച്ഛേദിച്ചതിനെ തുടർന്നാണ് ലേ ഓഫിൽ ആയത്. ചെയർമാൻ സി.വി വത്സൻ സൈറൺ മുഴക്കി തുടർ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. മോൻസ് ജോസഫ് എം.എൽ.എ, വിവിധ തൊഴിലാളി സംഘടനാ നേതാക്കളായ കെ.എൻ. രവി, അഡ്വ. ജയ്‌സൺ ജോസഫ്, ഫിലിപ്പ് ജോസഫ്, സഖറിയ സേവ്യർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |