കോട്ടയം: 15 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്കുള്ള വാക്‌സിനേഷൻ ഇന്നലെ മുതൽ ആരംഭിച്ചു. ജില്ലയിലെ 23 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷൻ ആരംഭിച്ചത്.
ജില്ലാ ജനറൽ ആശുപത്രിയിൽ 60 ഓളം കുട്ടികളാണ് ആദ്യ ദിനം വാക്‌സിനേഷനായി എത്തിയത്. ഭൂരിഭാഗം പേരും കൊവിൻ വഴി കൊവാക്‌സിൻ ആണ് കുട്ടികൾക്ക് നൽകുന്നത്. 28 ദിവസത്തിനു ശേഷം രണ്ടാം ഡോസ് എടുക്കണം. 15.34 ലക്ഷം കുട്ടികൾക്കാണ് കേരളത്തിൽ വാക്‌സിൻ എടുക്കുന്നത്. രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്കും ടോക്കൺ ലഭിക്കാത്തവർക്കും സ്‌കൂളിലെ അദ്ധ്യാപകർ മുഖേന രജിസ്റ്റർ ചെയ്യാൻ സാധിക്കും. ബി.സി.ജി, ടി.റ്റി തുടങ്ങിയവ എടുക്കുന്ന സ്ഥലമായതിനാൽ ആൾതിരക്ക് അനുഭവപ്പെടാതിരിക്കുവാൻ വേണ്ടി സമയക്രമീകരണത്തിൽ മാറ്റം വന്നേക്കുമെന്ന് വാക്‌സിനേഷന്റെ ചാർജുള്ള മെഡിക്കൽ ഓഫീസർ അറിയിച്ചു. ജനറൽ, താലൂക്ക്, ബ്ലോക്കിന്റെ കീഴിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലാണ് വാക്‌സിനേഷൻ നടക്കുന്നത്. 2300 ഡോസ് വാക്‌സിൻ കോട്ടയം ജനറൽ ആശുപത്രിയിൽ സ്റ്റോക്കുണ്ട്. രാവിലെ 9 മുതൽ ഉച്ചക്ക് ഒന്ന് വരെയാണ് വാക്‌സിൻ എടുക്കുന്ന സമയം. വാക്‌സിൻ എടുത്തതിനു ശേഷം അര മണിക്കൂറോളം നിരക്ഷണത്തിൽ ഇരുത്തിയിട്ടാണ് കുട്ടികളെ വിടുന്നത്. ആർക്കും ആരോഗ്യ പ്രശ്‌നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കോട്ടയം ജനറൽ ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന വാക്‌സിനേഷന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി നിർവഹിച്ചു. ഡി.എം.ഒ ഡോ. പ്രിയ, ആർ.സി.എച്ച്. ഡോ.സി.ജെ സിതാരാ, ആശുപത്രി സൂപ്രണ്ട് ആർ.ബിന്ദുകുമാരി, പീഡിയാട്രിക് വിഭാഗം മേധാവി ഡോ. കെ.എസ്. മുരാരി, പി.പി. യൂണിറ്റ് മെഡിൽ ഓഫീസർ ഡോ.ലിന്റോ ലാസർ, നഴ്‌സിംഗ് സൂപ്രണ്ട് ഉഷാകുമാരി ആശുപത്രി ജീവനക്കാർ എന്നിവർ പങ്കെടുത്തു
ജില്ലയിൽ 85000 കുട്ടികൾക്ക്
കൊവാക്‌സിൻ
ജനുവരി 10 വരെ തുടരുന്ന വാക്‌സിനേഷനിൽ ജില്ലയിൽ 85000 കുട്ടികൾക്ക് കോവാക്‌സിൻ നൽകുകയാണ് ലക്ഷ്യം. വാക്‌സിൻ എടുക്കാത്ത കുട്ടികൾക്ക് www.cowin.gov.in എന്ന വെബ് സൈറ്റിൽ വ്യക്തിഗത വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്ത് വാക്‌സിനേഷൻ കേന്ദ്രം തെരഞ്ഞെടുക്കാം. വാക്‌സിനേഷൻ സെന്ററുകളിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്തും വാക്‌സിനെടുക്കാം. ഒരു മൊബെൽ നമ്പറിൽ നിന്ന് നാലുപേരെ വരെ രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്ക് ദിശയുടെ ടോൾ ഫ്രീ നമ്പറുകളിലോ ഹെൽപ്പ് ലൈൻ നമ്പറിലോ ബന്ധപ്പെടാം. ഫോൺ: 104, 1056, 04712552056..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |