കോട്ടയം : നാടുംനഗരവും പൊള്ളിയുരുകുമ്പോൾ കർഷകർക്ക് നഷ്ടം കാൽക്കോടിയുടെ കൃഷി. ചൂടിന്റെ കാഠിന്യം കുറയാത്തതിനാൽ നഷ്ടത്തിന്റെ നിരക്ക് ഇനിയും ഉയരും. ആദ്യഘട്ട കണക്ക് കളക്ടർക്ക് കൈമാറി. കുരുമുളകും ജാതിയും മുതൽ നെൽക്കൃഷി വരെ പൊള്ളി നശിച്ചു. കൃഷി വകുപ്പിന്റെ കണക്കു പ്രകാരം ആറു വില്ലേജുകളിൽ മാത്രമാണ് നാശം വിതച്ചത് പനച്ചിക്കാട്, പാമ്പാടി, കൂരോപ്പട, തീക്കോയി, കോരുത്തോട്, കല്ലറ വില്ലേജുകളിൽ വരൾച്ചയിൽ നാശമുണ്ടായത്. വാഴ, കൊക്കോ, തെങ്ങ്, കുരുമുളക്, റബർ, നെൽകൃഷികൾക്കാണ് കൂടുതൽ നാശം.
കല്ലറ പഞ്ചായത്തിൽ 56 കർഷകരുടേതായി 11.04 ഹെക്ടറിലെ നെൽകൃഷി നശിച്ചു. യഥാസമയം പാടത്തു വെള്ളം എത്തിക്കാൻ കഴിയാതിരുന്നതാണ് കൃഷി നശിക്കാൻ കാരണം.
റിപ്പോർട്ട് തട്ടിക്കൂട്ടെന്ന് കർഷകർ
കൃഷിവകുപ്പിന്റേത് തട്ടിപ്പ് കണക്കാണെന്നു കർഷകർ പറയുന്നു. വരൾച്ചയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ നാശമുണ്ടായ കൃഷികളിലൊന്ന് ജാതിയാണ്, എന്നാൽ, ഇതിനെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശമില്ല. റിപ്പോർട്ടിലുള്ളതിന്റെ പത്തിരട്ടയിലേറെ വാഴ കൃഷി നശിച്ചിട്ടുണ്ട്. കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലായി നൂറുകണക്കിനു കർഷകരുടെ കുരുമുളക് കൃഷിയും നശിച്ചു. മഴ ഇടവിട്ടു പെയ്യുന്നുണ്ടെങ്കിലും കിഴക്കൻ മേഖലയിൽ മാത്രമാണു കൃഷിയ്ക്ക് അനുയോജ്യമായ രീതിയിൽ പെയ്തത്. കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ കണക്കു പ്രകാരം ജില്ലയിൽ നിലവിൽ മഴക്കുറവ് 38 ശതമാനണ്. വരും ദിവസങ്ങളിൽ ശക്തമായ മഴ പെയ്തില്ലെങ്കിൽ വരൾച്ചയെത്തുടർന്നുള്ള കൃഷിനാശം വർദ്ധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |