കോട്ടയം. നട്ടാശേരി കുഴിയാനിപ്പടിയിൽ രണ്ടാംദിനവും കല്ലിടാനെത്തിയ സംഘത്തെ തടഞ്ഞു. പൊലീസ് കാവലിൽ സ്ഥാപിച്ച സർവേകല്ല് പിന്നീട് സമരക്കാർ പിഴുതെടുത്ത് തോട്ടിലെറിഞ്ഞു. മണിക്കൂറുകൾ നീണ്ട ഉപരോധത്തിനുശേഷം താത്ക്കാലികമായി കല്ലിടൽ നിറുത്തിവച്ചു.
ഇന്നലെ രാവിലെ എട്ടോടെ പൊലീസ് അകമ്പടിയോടെയാണ് റവന്യുസംഘമെത്തിയത്. നാട്ടുകാരിൽ ചിലർ സ്ഥലത്തുണ്ടായിരുന്നെങ്കിലും പൊലീസ് സന്നാഹം ഭേദിക്കാനായില്ല. റോഡിന്റെ ഇരുവശങ്ങളിലും പൊലീസ് കാവൽ നിന്ന് ഒരു കല്ല് നാട്ടി. റോഡിനപ്പുറത്ത് മറ്റൊരു കല്ലിട്ടപ്പോഴേക്കും പ്രതിഷേധക്കാരെത്തി റവന്യു സംഘത്തെ തടഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, യു.ഡി.എഫ് കൗൺസിലർ സാബു മാത്യു, സമരസമിതി ചെയർമാൻ ബാബു കുട്ടൻചിറ, ബി.ജെ.പി ജില്ല പ്രസിഡന്റ് ലിജിൻലാൽ എന്നിവരും എത്തി. എല്ലാവരും ചേർന്നാണ് ആദ്യം നാട്ടിയ കല്ല് പിഴുതെടുത്ത് സമീപത്തെ തോട്ടിലെറിഞ്ഞത്. ഡി.സി.സി പ്രസിഡന്റും പൊലീസും തമ്മിൽ വാക്കേറ്റവുമുണ്ടായി. വാഹനത്തിൽ കയറി പ്രതിഷേധിക്കുമെന്ന് പറഞ്ഞതോടെ കല്ലുമായി വന്ന വാഹനം തിരിച്ചയച്ചു. പൊലീസും റവന്യുസംഘവും മടങ്ങാത്തതിനാൽ സ്ത്രീകളടക്കം കാവലിരുന്നു. അവിടെ വച്ചുതന്നെ ഉച്ചക്കഞ്ഞിയുണ്ടാക്കി കഴിച്ചു. വൈകിട്ട് 4 മണിയോടെ പൊലീസും റവന്യുസംഘവും മടങ്ങി. വരുംദിവസങ്ങളിലും കല്ലിടാൻ എത്തിയാൽ തടയുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |