SignIn
Kerala Kaumudi Online
Thursday, 19 September 2024 12.35 PM IST

മനുഷ്യനെ എങ്ങനെ പച്ചയ്ക്ക് വെട്ടിക്കൊല്ലാൻ കഴിയും.

Increase Font Size Decrease Font Size Print Page
crime

പാലക്കാട് ഒരു എസ്.ഡി.പി.ഐ ക്കാരൻ വെട്ടേറ്റ് മരിച്ചതിന്റെ ചൂടാറും മുമ്പേ പകരത്തിന് പകരമായി ഒരു ആർ.എസ്.എസുകാരനും വെട്ടേറ്റു മരിച്ചതോടെ ക്രമസമാധാനം തകർന്നു എന്ന പതിവ് മുറവിളിയുമായി പ്രതിപക്ഷ സംഘടനകൾ രംഗത്തു വരുമ്പോൾ മനുഷ്യനെ എങ്ങനെ ഇങ്ങനെ പച്ചക്ക് വെട്ടിക്കൊല്ലാൻ കഴിയുന്നുവെന്നാണ് കേരളത്തിന്റെ മനസാക്ഷിയുടെ ചോദ്യം.

നേരത്തേ കണ്ണൂർ ആയിരുന്നു കലാപഭൂമി. സി.പി.എമ്മും ആർ.എസ് എസുകാരുമായിരുന്നു സ്ഥിരം പ്രതിയോഗികൾ. ഇരുഭാഗത്തും ചാവേറുകളായി വെട്ടിയും കുത്തിയും ചത്തൊടുങ്ങിയത് പാവപ്പെട്ട പിന്നാക്ക കുടുംബാംഗങ്ങളായിരുന്നു. പിതാവും ഭർത്താവും സഹോദരനും ചാവുന്നതോടെ ഒരു കുടുംബത്തിന്റെ അത്താണിയാണ് ഇല്ലാതാവുന്നത്. പാർട്ടിക്കാർ പിരിവെടുത്ത് കുടുംബത്തെ സംരക്ഷിക്കാൻ നോക്കുമെങ്കിലും രക്തസാക്ഷിയെ സൃഷ്ടിക്കുന്നതിനപ്പുറം നഷ്ടപ്പെടുന്നതിന്റെ വേദന ജീവിതാവസാനം വരെ അനുഭവിക്കുന്നത് ആൺതരികളെ നഷ്ടപ്പെട്ട കുടുംബമാണ്. കണ്ണൂർ ഒന്നു ശാന്തമായപ്പോൾ ആ സ്ഥാനം ഇപ്പോൾ പാലക്കാടിനായി. സി.പി.എം ഭരണത്തിലായതോടെ ഇടക്കും പിടക്കും പ്രതിസ്ഥാനത്തു വരുന്നുണ്ടെങ്കിലും കൊലപാതക രാഷ്ട്രീയത്തിലെ പ്രധാന എതിരാളികൾ ആർ.എസ്.എസും എസ്.ഡി.പി.ഐയുമായെന്നു മാത്രം. ഒന്നു വെച്ചാൽ രണ്ടെന്നു മുച്ചീട്ടുകാരൻ പറയുന്നതു പോലെ ഒരാളെ കൊന്നാൽ രണ്ടു പേരെ തിരിച്ചു കൊല്ലൂന്ന കൊലപാതക രാഷ്ട്രീയം കേരളത്തിൽ ഇനിയെങ്കിലും അവസാനിപ്പിക്കാറായില്ലേ എന്ന ചോദ്യത്തോട് എല്ലാ രാഷ്ട്രീയ കക്ഷികളും അനുകൂല നിലപാട് സ്വീകരിക്കുമെങ്കിലും കൊലപാതകത്തിന് മാത്രം ഒരു കുറവും ഉണ്ടാകുന്നില്ല. ഒരു മാസം ഒരെണ്ണം കുറഞ്ഞാൽ അടുത്ത മാസം രണ്ടെണ്ണമാക്കി മേക്കപ്പ് ചെയ്യും. ഈ അവസ്ഥയ്ക്ക് എന്ന് മാറ്റമുണ്ടാകുമെന്ന് ചോദിച്ചാൽ നെഞ്ചിൽ കൈവെച്ച് വ്യക്തമായ മറുപടി പറയാൻ ഒരു രാഷ്ട്രീയ പാർട്ടിക്കും നേതാക്കൾക്കും കഴിയുന്നുമില്ല .

ഒരു രാഷ്ട്രീയ കൊലപാതകം ഉണ്ടാവുമ്പോൾ സർക്കാർ ഒരു സർവകകക്ഷിയോഗം വിളിക്കും. ഇത് പ്രഹസനമാണെന്നറിഞ്ഞുകൊണ്ടു തന്നെ നേതാക്കൾ അക്രമരാഷ്ട്രീയത്തിനെതിരെ ഘോരഘോരം പ്രസംഗിക്കും. നമ്മളൊന്നാണേ പാടി കാപ്പിയും കുടിച്ച് കൈകൊടുത്തു പിരിയും. എന്നാൽ അണികൾക്കിടയിലുള്ള പക അവസാനിപ്പിക്കാൻ നേതൃത്വം ഒന്നും ചെയ്യില്ല. കൊലയാളികളെ തള്ളി പറയത്തുമില്ല. വീണ്ടും അടുത്ത കൊലയ്ക്ക് തക്കം പാർത്ത് കഴിയുന്ന അണികൾ അവസരം കിട്ടുമ്പോൾ വീണ്ടും പകരം വീട്ടും. ഫുട്ബാൾ കളിയിലെപോലെ സമനിലയായിരുന്നു നേരത്തേ ഉണ്ടായിരുന്നതെങ്കിൽ ഒരു ഗോൾ ലീഡ് എടുക്കണമെന്ന ആഗ്രഹത്തോടെ ഇപ്പുറത്ത് ഒന്നിനെ കൊന്നാൽ അപ്പുറത്ത് രണ്ടിനെ തട്ടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി. ഇതിന് അറുതി വരുത്തണമെന്ന് എല്ലാവരും പ്രസംഗിക്കും. പക്ഷേ രാഷ്ട്രീയ കൊലപാതകത്തിന് മാത്രം കുറവ് ഉണ്ടാകുന്നില്ല. ഇടക്കാലത്ത് അണികളെ വിട്ടു പകരം നേതാക്കളെ തിരഞ്ഞു പിടിച്ച് കൊലക്കത്തിക്കിരയാക്കാൻ തുടങ്ങിയതോടെ രാഷ്ട്രീയ നേതൃത്വം വെടി നിറുത്തലിന് തയ്യാറായി. കുറേക്കാലം ശാന്തമായിരുന്നു. വീണ്ടും മത്സരിച്ച് കൊലക്കത്തി എടുക്കുന്നു എന്നതിന്റെ തെളിവാണ് ഒന്നിടവിട്ട ദിവസങ്ങളിൽ രണ്ടു പാർട്ടികളിൽ പെട്ട രണ്ടു പാവങ്ങൾ കൊലക്കത്തിക്കിരയായത്.

പകരത്തിന് പകരമെന്ന നിലയിൽ ആലപ്പുഴയിലും പാലക്കാട്ടും അരങ്ങേറിയ രാഷ്ട്രീയ കൊലപാതകങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാരോ പൊലീസോ വിചാരിച്ചതു കൊണ്ട് മാത്രം കാര്യമില്ല. കൊലയാളികളായ അണികളെ തള്ളിപ്പറയാനും കർശന നടപടിയെടുക്കാനും രാഷ്ട്രീയ പാർട്ടി നേതൃത്വമാണ് മുൻകൈയെടുക്കേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, CRIME
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.