മുണ്ടക്കയം. ബഹുഭൂരിപക്ഷവും സാധാരണക്കാരും കര്‍ഷകരും താമസിക്കുന്ന മലയോര മേഖലയില്‍ വ്യാജന്‍മാര്‍ വിലസുകയാണ്. സാധാരണ ജനങ്ങളെ കബളിക്കാന്‍ ഏതു വേഷവും ഇത്തരക്കാർ കെട്ടും.
കൃഷി വകുപ്പുദ്യോഗസ്ഥരായും ഭവന നിര്‍മ്മാണ ഒാഫീസ് ജീവനക്കാരായും പൊലീസായും മാദ്ധ്യമ പ്രവര്‍ത്തകരായും ഇവർ പലയിടത്തും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആളുകളുടെ ആവശ്യം രഹസ്യമായി അന്വേഷിച്ചറിയുന്ന ഇക്കൂട്ടര്‍ സഹായവാഗ്ദാനവുമായി അടുത്തു കൂടിയാണ് കബളിപ്പിച്ചു മുങ്ങുന്നത്. ഭവനരഹിതരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുമായവരെ കണ്ടെത്തി സര്‍ക്കാരില്‍ നിന്ന് വീട് അനുവദിപ്പിക്കാമെന്ന് പറഞ്ഞാണ് പ്രധാന തട്ടിപ്പ്. താലൂക്ക് ഒാഫീസ് ജീവനക്കാരനെന്നും ഭവന നിര്‍മ്മാണ വകുപ്പ് ഉദ്യോഗസ്ഥരാണെന്നും പറഞ്ഞാണ് വീടുകളിലെത്തുക. പ്രായമേറിയവരാണ് പ്രധാന ഇരകൾ. സര്‍ക്കാരില്‍ നിന്ന് വീട് അനുവദിച്ചിട്ടുണ്ടന്നും അത് വാങ്ങിയെടുക്കാന്‍ സഹായിക്കാമെന്നും പറഞ്ഞ് വിശ്വാസം നേടിയെടുക്കലാണ് ആദ്യചെയ്യുക. ഇതില്‍ വിജയിച്ചാല്‍ ഗുണഭോക്തൃവിഹിതം ആദ്യം അടക്കണമെന്നും പറഞ്ഞ് പതിനായിരങ്ങൾ ഈടാക്കും. പിന്നെ മഷിയിട്ടുനോക്കിയാൽ ഇത്തരക്കാരെ കണ്ടെത്താൻ കഴിയില്ല. ആരോഗ്യ ഇന്‍ഷ്വറന്‍സും കാര്‍ഷികസഹായവും വാഗ്ദാനം ചെയ്തും തട്ടിപ്പു നടത്തുന്നുണ്ട്. പൊലീസ് ചമഞ്ഞുള്ള തട്ടിപ്പും ഈ മേഖലയില്‍ ഉണ്ടായിട്ടുണ്ട്.
വായ്പ സംഘടിപ്പിച്ചു നല്‍കാമെന്നു പറഞ്ഞു പണം തട്ടുന്നവർ മുഖ്യമായും സ്ത്രീകളെയാണ് സമീപിക്കുന്നത്. ഇത്തരം സംഘങ്ങൾക്ക് നേതൃത്വം നൽകുന്നതും സ്ത്രികളാണ് . ട്രൈബല്‍ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും വായ്പ വാങ്ങി നല്‍കാമെന്നു പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ സ്ത്രീക്കെതിരെ കഴിഞ്ഞ ദിവസം മുണ്ടക്കയം പൊലീസിൽ വീട്ടമ്മമാര്‍ പരാതി നൽകിയിരുന്നു.
എവിടെ തിരിഞ്ഞാലും പ്രസ്.
മാദ്ധ്യമ പ്രവര്‍ത്തകര്‍ ചമഞ്ഞുളള തട്ടിപ്പാണ് ഏറെ വ്യാപകം. വാഹനങ്ങളില്‍ പ്രസ് സ്റ്റിക്കര്‍ പതിപ്പിച്ചാണ് ഇവരുടെ യാത്ര. പൊലീസിന്റെ കണ്ണുവെട്ടിക്കാനും ഇതുവഴി കഴിയുന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെ വാര്‍ത്ത പ്രചരിപ്പിക്കുന്നവരും വ്യാജ തിരിച്ചറിയില്‍ രേഖയുമായി വിലസുകയാണ്. പാറമടലോബികളെയും ബിനാമി വ്യാപാരികളെയും തിരികിട ഇടപാടുകളും അനാശ്യാസ്യവും നടത്തി ജീവിക്കുന്നവരെയും മറ്റും സമീപിച്ച് പണം തട്ടുകയാണ് പരിപാടി. ഇത്തരക്കാര്‍ക്കെതിരെ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി പരാതികളുണ്ട്. അംഗീകൃത മാദ്ധ്യമപ്രവർത്തനം നടത്തുന്നവർക്കിടയിൽ നിന്ന് വ്യാജൻമാരെ തിരിച്ചറിയാൻ കഴിയുന്നില്ലെന്നതാണ് അധികൃതർ നേരിടുന്ന വെല്ലുവിളി. ലോക്കൽ പൊലീസിനെ വരെ സോഷ്യൽ മീഡിയയുടെ പേരിൽ ബ്ളാക്ക് മെയിൽ ചെയ്ത് വിരട്ടി നടത്തുന്ന ഇത്തരക്കാരെ രഹസ്യാന്വേഷണവിഭാഗം നിരീക്ഷിച്ചുവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |