കോട്ടയം. രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം സ്കൂളുകൾ പൂർണമായി തുറക്കുന്നത് കാത്തിരിക്കുകയാണ് ജില്ലയിലെ മയക്കുമരുന്നു ലോബി. പുകയില ഉത്പ്പന്നങ്ങളുടെ നിരോധിത മേഖലയായി സ്കൂളുകൾക്ക് സമീപമുള്ള പ്രദേശങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഹാൻസ് അടക്കം ഇവിടെ ലഭിക്കുമെന്നത് പരസ്യമായ രഹസ്യമാണ്.
ഹാൻസും കഞ്ചാവും മാത്രമല്ല, ബംഗളൂരുവിൽ നിന്നെത്തിക്കുന്ന സിന്തറ്റിക് ഡ്രഗും ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണം കൂടിയിട്ടുണ്ട്. എം.ഡി.എം.എ എന്ന മാരക മയക്കുമരുന്ന്
നർക്കോട്ടിക് വിഭാഗം നിരന്തരം പിടികൂടുന്നുവെന്നത് ഇവ വിപണിയിൽ സുലഭമാമെന്ന് തെളിവാണ്.
കാഴ്ചയിൽ കൽക്കണ്ടം പോലിരിക്കുന്ന എം.ഡി.എം.എ ഒരു ഗ്രാമിന് 4000 രൂപ വിലയുണ്ട്. മുന്തിയ സ്കൂളുകളിലെ കുട്ടികൾക്കിടയിൽ ഇതു വ്യാപകമാണ്.പിടിക്കപ്പെടാതിരിക്കാൻ ഒറ്റപ്പെട്ട ഇടങ്ങൾ ഒഴിവാക്കി വിൽപനക്കാർ തിരക്കുള്ള റോഡുകൾ ആശ്രയിച്ചുതുടങ്ങി. ലഹരി നിറച്ച കുഞ്ഞൻ പാക്കറ്റുകൾ ഒളിപ്പിക്കാൻ പ്രയാസമില്ലാത്തതാണ് മയക്കുമരുന്നു മാഫിയക്ക് ഇത് കൈകാര്യം ചെയ്യാൻ സൗകര്യമാകുന്നത്. കഴിച്ചാൽ ഉന്മാദാവസ്ഥയിൽ എത്തുന്നതിനു പുറമേ അക്രമാസക്തരാകുകയും ചെയ്യും. ആത്മഹത്യ പ്രവണത കാണിക്കുന്നവരും ഏറെയാണ്.
കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ ലഹരി വസ്തുക്കൾ പിടിക്കുന്നത് ആലപ്പുഴയുടെയും ഇടുക്കിയുടെയും പ്രവേശന കവാടമായ ചങ്ങനാശേരി റേഞ്ചിൽ നിന്നാണ്. കഞ്ചാവ് ഒരു കിലോയിൽ താഴെയെങ്കിൽ ജാമ്യം ലഭിക്കുന്ന കുറ്റമായതിനാൽ പിടികൂടുക അതിൽ താഴെയുമായിരിക്കും.
എക്സൈസിന് താത്പര്യമില്ല.
മദ്യപിച്ചുവെന്നത് ബ്രത്ത് അനലൈസർ ഉപയോഗിച്ചു കണ്ടുപിടിച്ചു കേസെടുക്കുമെന്നു വന്നതോടെയാണ് കഞ്ചാവിലേക്കും മയക്കു മരുന്നിലേക്കും കുട്ടികൾ തിരിഞ്ഞത്. രാസ ലഹരി ഉപയോഗം മണത്തു കണ്ടെത്താൻ കഴിയില്ല .മൾട്ടി ഡിറ്റക്ഷൻ കിറ്റ് വഴി കണ്ടെത്താം. 500 രൂപയേ ഒരു കിറ്റിന് വിലയുള്ളൂ. ഇത് കൂടുതൽ വാങ്ങി സ്കൂളുകളിലും മറ്റും പരിശോധന വ്യാപകമാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചതോടെ പേരിന് കുറച്ചെണ്ണം വാങ്ങി. എന്നാൽ അവയെല്ലാം കാലഹരണപ്പെട്ടതായി എക്സൈസ് ഉദ്യോഗസ്ഥർ സമ്മതിക്കുന്നു.. പുതിയവ വാങ്ങാൻ എന്തു കൊണ്ടോ എക്സൈസ് താത്പര്യം കാട്ടുന്നില്ല. ഒറ്റിലൂടെ മാത്രമാണ് മയക്കു മരുന്നു റെയ്ഡ് പോലും പലപ്പോഴും നടക്കുന്നത്. അവിടെയും രഹസ്യവിവരം ഉന്നത കേന്ദ്രങ്ങളിൽ നിന്നു ചോരുന്നതോടെ വമ്പൻ സ്രാവുകൾ രക്ഷപ്പെടും വെറും കാരിയർമാർ മാത്രം പിടിയിലാവുകയും ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |