കോട്ടയം . സർക്കാരിന്റെ ദിശാബോധത്തോടെയുള്ള പ്രവർത്തനങ്ങൾ മൂലം വിദ്യാഭ്യാസക്കച്ചവടം ഒഴിവാക്കാനായതായി മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ജില്ലാതല പ്രവേശനോത്സവം കുടമാളൂർ ഗവ.എച്ച്.എസ്.എസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്മാർട്ട് ക്ലാസുകൾ, ഹൈടെക് സ്‌കൂളുകൾ, സ്വിമ്മിംഗ് പൂളുകൾ, ലൈബ്രറികൾ, ലബോറട്ടറികൾ എന്നിങ്ങനെ അന്താരാഷ്ട്ര തലത്തിലുള്ള പശ്ചാത്തല വികസനപ്രവർത്തനങ്ങൾക്കാണ് വിദ്യാഭ്യാസമേഖല സാക്ഷ്യം വഹിക്കുന്നത്. രണ്ടായിരത്തിലധികം സ്‌കൂളുകൾ തകർച്ചയുടെ ഭീഷണിയിൽ നിന്നിരുന്ന സമയത്താണ് ഒന്നാം പിണറായി സർക്കാർ അധികാരത്തിലേറുന്നത്. നിർമ്മാണത്തിലിരിക്കുന്നതും പൂർത്തീകരിച്ചതുമായ നിരവധി സ്‌കൂളുകളാണ് ജില്ലയിലുള്ളത്. സാർവത്രികമായ സൗജന്യ വിദ്യാഭ്യാസം എന്ന ആശയത്തിൽ നിന്നാണ് പൊതുവിദ്യാഭ്യാസ യജ്ഞം ഉടലെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ പി കെ ജയശ്രീ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ജില്ലാ പഞ്ചായത്തംഗം റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ ഷാജിമോൻ, ഗ്രാമപഞ്ചായത്തംഗം ബിന്ദു ഹരികുമാർ, സമഗ്ര ശിക്ഷാ കേരളാ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ മാണി ജോസഫ്, വിദ്യാകിരണം ജില്ലാ കോ-ഓർഡിനേറ്റർ കെ ജെ പ്രസാദ്, ഹയർ സെക്കൻഡറി കോട്ടയം റീജണൽ ഡപ്യൂട്ടി ഡയറക്ടർ പി ടി സിബിമോൻ, അദ്ധ്യാപക പ്രതിനിധി ജി വിനോദ്, സ്‌കൂൾ പ്രിൻസിപ്പൽ ജെ റാണി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |