എൽ ഡി എഫ് ഭരണം പിടിച്ചു, ഷൈനി സന്തോഷ് വീണ്ടും പ്രസിഡന്റ്, സണ്ണി പൊരുന്നക്കോട്ട് വൈസ് പ്രസിഡന്റ്.
പാലാ . മുൻ പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് അംഗവുമായ ഷൈനി സന്തോഷ് ഇടത്തോട്ട് ചാഞ്ഞതോടെ രാമപുരം പഞ്ചായത്ത് ഭരണം യു ഡി എഫിന് നഷ്ടമായി. വീണ്ടും പ്രസിഡന്റായി, ഷൈനിയും, വൈസ് പ്രസിഡന്റായി കേരള കോൺഗ്രസ് എമ്മിലെ സണ്ണി പൊരുന്നക്കോട്ടും തിരഞ്ഞെടുക്കപ്പെട്ടു. 18 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ ഷൈനിയ്ക്ക് 8 വോട്ടും എതിർ സ്ഥാനാർത്ഥി യു ഡി എഫിലെ ലിസമ്മ മത്തച്ചന് 7 വോട്ടും ലഭിച്ചു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ഇതേ വോട്ട് നിലയാണ് ഉണ്ടായത്. യു ഡി എഫിനായി കെ കെ ശാന്താറാമാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. പഞ്ചായത്തിൽ കേരള കോൺഗ്രസ് എമ്മിന് 5 അംഗങ്ങളും, രണ്ട് സ്വതന്ത്ര അംഗങ്ങളും, ബി.ജെ.പിയ്ക്ക് 3 അംഗങ്ങളുമുണ്ട്. കോൺഗ്രസിന് ആറ് അംഗങ്ങളും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് രണ്ട് അംഗങ്ങളുമാണ് ഉണ്ടായിരുന്നത്.
യു ഡി എഫ് മുൻധാരണപ്രകാരം രണ്ടാഴ്ച മുമ്പാണ് ഷൈനി സന്തോഷും, വൈസ് പ്രസിഡന്റായിരുന്ന ജോഷി ജോസഫും രാജിവച്ചത്. തുടർന്ന് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലെ ലിസമ്മ മത്തച്ചന് പ്രസിഡന്റ് പദവിയും, കോൺഗ്രസിലെ ശാന്താറാമിന് വൈസ് പ്രസിഡന്റ് പദവയും നീക്കിവച്ചിരുന്നു. പഞ്ചായത്ത് ഭരണം പിടിച്ച ഇടതുമുന്നണി രാമപുരത്ത് പ്രകടനം നടത്തി.
ഇരുചെവിയറിയാതെ മാണി ഗ്രൂപ്പിന്റെ സർജിക്കൽ സ്‌ട്രൈക്ക്.
യു ഡി എഫിലെയും എൽ ഡി എഫിലെയും അണികൾ ഉൾപ്പെടെ ആരും അറിയാതെയാണ് രാമപുരം പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത സർജിക്കൽ സ്‌ട്രൈക്ക് കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് നടപ്പാക്കിയത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഷൈനിയെ മുൻനിറുത്തി ഭരണം പിടിച്ചെടുക്കാൻ നടത്തിയ നീക്കത്തെക്കുറിച്ച് അറിയാമായിരുന്നത് ആറ് പേർക്ക് മാത്രം. കേരള കോൺഗ്രസ് എം ഉന്നത നേതാവിനും, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്തുചാലിൽ, കേരള കോൺഗ്രസ് എം രാമപുരം മണ്ഡലം പ്രസിഡന്റ് സണ്ണി പൊരുന്നക്കോട്ട്, മാണി ഗ്രൂപ്പ് നേതാവ് അലക്‌സി തെങ്ങുംപള്ളിക്കുന്നേൽ, ഷൈനി, ഭർത്താവ് സന്തോഷിനും മാത്രമായിരുന്നു ഈ നീക്കത്തിന്റെ വിവരങ്ങൾ അറിയാമായിരുന്നത്. ഇന്നലെ രാവിലെ 10 55 ന് യു ഡി എഫിനൊപ്പമാണ് ഷൈനി സന്തോഷ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഹാളിലേക്ക് കയറിയത്. 11 ന് ഷൈനിയുടെ പേര് കേരള കോൺഗ്രസ് എം അംഗങ്ങൾ നിർദ്ദേശിച്ചപ്പോൾ വലത് ക്യാമ്പ് അക്ഷരാർത്ഥത്തിൽ ഞെട്ടി.
കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ഉറപ്പായും കിട്ടേണ്ടിയിരുന്ന പ്രസിഡന്റ് സ്ഥാനമാണ് മാണിവിഭാഗത്തിന്റെ അപ്രതീക്ഷിത നീക്കത്തിലൂടെ നഷ്ടമായത്. വിജയിച്ചുവരുന്ന തങ്ങളുടെ പ്രതിനിധിയെ സ്വീകരിക്കാൻ യു ഡി എഫ് ഒരുക്കങ്ങളും നടത്തിയിരുന്നു. ഉച്ചതിരിഞ്ഞ് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ഷൈനിയുടെ പിന്തുണയോടെ എൽ ഡി എഫ് അട്ടിമറി വിജയം ആവർത്തിച്ചു.
പണാധിപത്യം കൊണ്ട് അട്ടിമറിച്ചു .
യു ഡി എഫിൽ മത്സരിച്ച് വിജയിച്ച് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പിടിച്ച് വാങ്ങി എല്ലാ ആനുകൂല്യങ്ങളും പറ്റിയ ശേഷം പണത്തിന്റെ പിറകെ പോയി എൽ ഡി എഫുമായി കച്ചവടം നടത്തിയാണ് ഷൈനി സന്തോഷ് വീണ്ടും പ്രസിഡന്റായതെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. ജനാധിപത്യത്തെ പണാധിപത്യം കൊണ്ട് അട്ടിമറിക്കാനുള്ള ഇടത് നീക്കം പൊതുസമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |